ജബല്‍പ്പൂര്‍: പതിമൂന്ന് കൊല്ലമായി ശിവരാജ് സിങ്ങ് ചൗഹാന് മുഖ്യമന്ത്രിക്കസേരയില്‍ എത്തിയിട്ട്, കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായിട്ട് വര്‍ഷം പതിനഞ്ചും. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിജെപിയുടെ കരുത്തില്‍ കുതിക്കുന്ന മധ്യപ്രദേശും.
അധികാരം തിരികെപ്പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന കോണ്‍ഗ്രസിന് പക്ഷെ അതത്ര എളുപ്പമല്ല. ഒരു അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം തിരികെപ്പിടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മറ്റു ചിലതില്‍ ബിജെപി സുഗമമായി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്.
15 വര്‍ഷത്തെ ഭരണവിരുദ്ധ വികാരം മുതലെടുത്ത് അധികാരം തിരികെപ്പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെങ്കിലും അത് ദുഷ്കരം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളും. ഒന്ന് സദ്ഭരണമാണ് ബിജെപിയെ ഇത്രയും കാലം അധികാരത്തിലിരുത്തിയത്. അത്ര വലിയ ഭരണവിരുദ്ധ വികാരമൊന്നുമില്ല. കരുത്തനായ മുഖ്യമന്ത്രിയെന്ന പേരും ചൗഹാനുണ്ട്.
പതിനഞ്ചു വര്‍ഷമായി നിര്‍ജീവമായിക്കിടക്കുന്ന അണികളെയും ഘടകങ്ങളെയും ഉണര്‍ത്തിയെടുക്കുക കോണ്‍ഗ്രസിന് ക്ളേശകരമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
മുന്‍കേന്ദ്രമന്ത്രി കൂടിയായ കമല്‍നാഥിനെ സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് നിയമിച്ചത് വലിയ പൊല്ലാപ്പിലാണ് എത്തിയിരുന്നത്. ചേരിപ്പോര് അത്രയ്ക്കും രൂക്ഷമാണ്. കമല്‍നാഥിനെ അധ്യക്ഷനാക്കിയതില്‍ കടുത്ത അതൃപ്തിയുള്ള വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ട്. ജില്ലാ ഘടകങ്ങള്‍ക്ക് അധ്യക്ഷന്മാരെ നിയമിച്ചത് അടുത്തിടെയാണ്. അതു തന്നെ വലിയ പ്രശ്നങ്ങള്‍ക്കു ശേഷവും.
പാര്‍ട്ടിയില്‍ കാര്യമായ പിന്തുണയുള്ള ജ്യോതിരാദിത്യ സിന്ധ്യയെ ഒതുക്കി കമല്‍നാഥിനെ അധ്യക്ഷ പദവി ഏല്‍പ്പിച്ചതും വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്. അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കി മൂലയ്ക്കിരുത്തിയ ദ്വിഗ്വിജയ്സിങ്ങ് പ്രതികാരത്തിന് തക്കം പാര്‍ത്തിരിക്കുന്ന നേതാവാണ്. ഇതും പാര്‍ട്ടിക്ക് പ്രശ്നം തന്നെയാണ്.
കടുത്ത ചേരിപ്പോരും വിഭാഗീയതയും കാരണം സ്ഥാനാര്‍ഥി നിര്‍ണയം വലിയ പ്രശ്നം തന്നെയാണ്. വിമതശല്യവും രൂക്ഷം. പണമടക്കമുളള വിഭവം കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളി. ബിഎസ്പി ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. മധ്യപ്രദേശില്‍ സാമാന്യം അടിത്തറയുള്ള പാര്‍ട്ടിയാണ് മായാവതിയുടെ ബിഎസ്പി. ബിഎസ്പി മല്സരിക്കുന്നതിനാല് ബിജെപി വിരുദ്ധ വോട്ട് ചിതറുമെന്നത് കോണ്‍ഗ്രസിന് മറ്റൊരു തലവേദനയാണ്.
ഹിന്ദുത്വം പരീക്ഷിക്കാനാണ് കോണ്‍ഗസ് ഒരുങ്ങുന്നത്. കമല്‍നാഥ് അടക്കമുള്ളവര്‍ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണ്. അധികാരത്തിലെത്തിയാല്‍ ഓരോ പഞ്ചായത്തിലും ഗോശാല പണിയുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഗോസംരക്ഷണത്തെ എതിര്‍ക്കുകയും അതിന് തുനിയുന്നവരെ വര്‍ഗീയ വാദികളെന്ന് മുദ്ര കുത്തുകയും ചെയ്തവരാണ് ഈ വാഗ്ദനവുമായി ഇറങ്ങിയത്. അതിനാല്‍ പഞ്ചായത്തുകള്‍ തോറും ഗോശാല പണിയുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ജനം തിരിച്ചറിയുന്നു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടിരിക്കുന്ന നിരവധി പേരുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് തോന്നിക്കുമെങ്കിലും അകത്ത് കടുത്ത ഭിന്നതകളാണ്. ബിജെപി എംപി പ്രഭാത് ഝാ പറഞ്ഞു. ബിജെപിയില്‍ മറിച്ചാണ്, അവിടെ ശിവരാജ് സിങ് ചൗഹാന് മാത്രമേയുള്ളു. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: