കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്കാന് വനിതാകമ്മീഷന് ഒരുക്കിയ സൗജന്യ എസ്എംഎസ് സംവിധാനം നിലച്ചിട്ട് മാസങ്ങള്‍. 537252 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കായിരുന്നു എസ്എംഎസ് അയക്കേണ്ടത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ഇപ്പോള്‍ സന്ദേശം പോകുന്നില്ല. വിഷയം പലതവണ അദാലത്തുകളില്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ പരിഹരിച്ചിട്ടില്ല.
വനിതാ കമ്മീഷന് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എസ്എംഎസ് വഴി വിവരങ്ങള്‍ അറിയുന്നതിനും സൗകര്യമുണ്ടായിരുന്നു. ജസ്റ്റിസ് ഡി.ശ്രീദേവി വനിതാ കമ്മീഷന് അധ്യക്ഷയായിരിക്കുമ്പോഴാണ് 2010ല്‍ എസ്എംഎസ് സംവിധാനം തുടങ്ങിയത്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും മീ ടൂ ക്യാമ്പയിന് ശക്തമാകുകയും ചെയ്യുന്ന വേളയിലാണ് ഇത് നിലച്ചത്.
സ്ത്രീ സുരക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരൊന്നും എസ്എംഎസ് സംവിധാനം പൂര്‍വസ്ഥിതിയിലാക്കാന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറായിട്ടില്ല. പരാതി 537252 എന്ന നമ്പരിലേക്ക് വനിത എന്ന് ടൈപ്പ് ചെയ്ത് സഹായം അഭ്യര്‍ത്ഥിക്കാവുന്ന രീതിയിലാണ് എസ്എംഎസ് സംവിധാനം നടപ്പിലാക്കിയത്. വനിതാ കമ്മീഷനില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമസഹായം, അദാലത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍, കമ്മീഷന് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ഇവയൊക്കെ ജനങ്ങള്‍ക്ക് മൊബൈല്‍ ബട്ടണില്‍ വിരല്‍തൊട്ടാല്‍ സന്ദേശമായി ലഭിക്കുമായിരുന്നു.
വനിതാ കമ്മീഷന് കോള്‍ സെന്ററില്‍ എത്തുന്ന സന്ദേശം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മോണിറ്ററിങ് യൂണിറ്റിന് കൈമാറും.
മോണിറ്ററിങ് യൂണിറ്റ് പരാതിക്കാരിയുടെ, സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ത്രീയുടെ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ നിര്‍ദ്ദേശം നല്‍കും. ഇതോടെ ആപത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് നിമിഷങ്ങള്‍ക്കകം പോലീസിന്റെ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകത. ജനങ്ങള്‍ക്കിടയില്‍ ഈ പദ്ധതിയെ കുറിച്ച് വേണ്ടത്ര പ്രചാരം നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. ആവശ്യത്തിന് ഫണ്ടും നല്‍കിയില്ല. ഇത് പദ്ധതിക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: