തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളില്‍ സ്വകാര്യ സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സങ്കേതം എന്ന സോഫ്റ്റ്വെയറാണ് നഗരസഭകളില്‍ ഇതുവരെ ഉപയോഗിച്ചിരുന്നത്. അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചാണ് സ്വകാര്യ സോഫ്റ്റ്വെയര് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.
കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് സങ്കേതം സോഫ്റ്റ്വെയറാണ്. ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പൂനെയിലെ സോഫ്റ്റ്ടെക് എന്ന സ്വകാര്യ കമ്പനിയുടെ സോഫ്റ്റ് വെയറായ ഐബിപിഎംഎസ് (ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ് സിസ്റ്റംസ്) ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നഗരസഭകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ സോഫ്റ്റ്വെയറിലേക്ക് മാറിയതോടെ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതും പെര്‍മിറ്റുകള്‍ നല്‍കുന്നതും പ്രതിസന്ധിയിലായി.
പുതിയ സോഫ്റ്റ് വെയറിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും ഡിസൈനര്‍മാര്‍ക്കും പരിജ്ഞാനം ഇല്ല. പരിശീലനം നല്‍കിയതായി നഗരസഭ അധികൃതര്‍ അവകാശപ്പെടുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുന്നു. ഭരണക്കാരുടെ താല്‍പ്പര്യമനുസരിച്ച് സോഫ്റ്റ്വെയറുകള് മാറ്റുമ്പോള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് കാലതാമസം നേരിടുന്നതിന് പുറമെ ബുദ്ധിമുട്ടുകളും ഏറെയാണ്. സാങ്കേതികമായി നിരവധി പ്രശ്നങ്ങളുമുണ്ട്. പുതിയ സോഫ്റ്റ്വെയര് സംബന്ധിച്ച് ശരിയായ ജ്ഞാനം ഇല്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുത്തഴിഞ്ഞ നിലപാടാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയര് അടിച്ചേല്പിക്കുന്നതിന് പിന്നില്‍. സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയര് നടപ്പാക്കിയതോടെ വകുപ്പിലെ ചിലര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടാകാമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. 2009ല്‍ ഇതേ കമ്പനിയുടെ ബിപിഎഎംഎസ് (ബില്‍ഡിംഗ് പ്ലാന്‍ ആപ്ലിക്കന്റ് മാനേജ്മെന്റ് സിസ്റ്റംസ്) യാണ് കൊണ്ടുവന്നത്.
കോടികള്‍ ചെലവിട്ട് നടപ്പാക്കിയ സോഫ്റ്റ് വെയര്‍ അന്ന് വന്‍പരാജയമായിരുന്നു. തുടര്‍ന്ന് ഓള് കേരള ബില്‍ഡിങ് ഡിസൈനിങ് ഓര്ഗനൈസേഷന് സോഫ്റ്റ്വെയറിലെ അപാകതകള്‍ കാണിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ 2013ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച സങ്കേതം എന്ന സോഫ്റ്റ്വെയര് നടപ്പാക്കുകയായിരുന്നു.
അഞ്ച് കോര്‍പ്പറേഷനുകളിലും 86 മുന്‍സിപ്പാലിറ്റികളിലും 928 ഗ്രാമപഞ്ചായത്തുകളിലുമാണ് സങ്കേതം നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: