കോഴിക്കോട്: ഇസ്ലാമിക ഭരണക്രമം നടപ്പിലാകുന്ന ഘട്ടത്തില്‍ മാത്രമേ ശരീഅത്ത് അടിസ്ഥാനത്തിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബാധകമാകൂ എന്ന് സമസ്ത. അതേസമയം, മതവിശ്വാസ കാര്യങ്ങളില്‍ ഒരു കോടതിയുടെയും ഇടപെടല്‍ അനുവദിക്കില്ല. ശരീ അത്ത് നിയമങ്ങള്‍ അനുസരിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണ്. വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങള്‍ ഒരേ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നത് അംഗീകരിക്കില്ല. മുത്തലാഖിന് നിയമസാധുതയില്ലെന്ന വാദം അംഗീകരിക്കില്ല. സിവില്‍ നിയമമായ വിവാഹവുമായി ബന്ധപ്പെട്ട വിവാഹമോചനം ക്രിമിനല്‍ കുറ്റമാണെന്ന് പ്രസ്താവിക്കുന്നത് മുസ്ലിം പുരുഷന് നേരെയുള്ള അക്രമമാണ്. മതവിശ്വാസ കാര്യങ്ങളില്‍ ഒരു കോടതിയുടെയും ഇടപെടല്‍ അനുവദിക്കില്ല. ദൈവിക നിയമങ്ങളെ മാറ്റിനിര്‍ത്തി മുസ്ലിമിന് ജീവിക്കാന്‍ കഴിയില്ല. ശരീഅത്ത് നിയമങ്ങള്‍ അനുസരിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണ്. സമസ്ത നേതാക്കള്‍ പറഞ്ഞു.
മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശരീഅത്ത് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇ.കെ. സുന്നി വിഭാഗം. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഇന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. പള്ളികളില്‍ ഒപ്പ് ശേഖരണവും പ്രത്യേക പ്രഭാഷണവും നടക്കും. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ഒപ്പുശേഖരണം നടത്താനാണ് സമസ്തയുടെ നീക്കം. മതേതര, സാമ്രാജ്യത്വ രാജ്യങ്ങളിലും ബഹുസ്വര സമൂഹങ്ങളിലും ഇസ്ലാമിക ശരീഅത്ത് നടപ്പാക്കണമെന്ന് നിര്‍ബന്ധം പിടിക്കില്ല. ഇന്ത്യ ഇസ്ലാമിക രാജ്യമാകണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല.
13ന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സമസ്ത ശരീ അത്ത് സമ്മേളനം നടക്കും. മറ്റ് മുസ്ലിം സംഘടനകളെ പ്രക്ഷോഭത്തില്‍ പങ്കെടുപ്പിക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: