കോട്ടയം: മണ്ഡലകാലം തുടങ്ങാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ശബരിമല റോഡുകളുടെ പുനര്‍നിര്‍മ്മാണം പ്രതിസന്ധിയില്‍. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 121 പ്രവൃത്തികളാണ് ടെണ്ടര്‍ ചെയ്തത്. ഇതിനായി 200 കോടി രൂപ അനുവദിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ ദൗര്ല്യഭവും സര്‍ക്കാര്‍ ടാര്‍ വാങ്ങി നല്കാന് വിസമ്മതിക്കുന്നതും മൂലം കരാര്‍ ഏറ്റെടുത്തവര്‍ക്ക് നിര്‍മ്മാണം തുടങ്ങാനായില്ല.
പ്രളയത്തില്‍ ശബരിമല റോഡുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ചാലക്കയം-മണ്ണാര്‍ക്കുളഞ്ഞി റോഡ് അതീവ അപകടാവസ്ഥയിലാണ്. ഇത് മണ്ഡലകാലത്തിന് മുമ്പ് ഗതാഗത യോഗ്യമാകുമോ എന്ന സംശയമുണ്ട്. കണമല സമാന്തരപാതയിലൂടെ ഈ വര്‍ഷവും വാഹനങ്ങള്‍ കടത്തിവിടാന്‍ സാധ്യത കുറവാണ്. കുത്തനെ ഇറക്കവും വളവുമുള്ള ഈ റോഡിലൂടെയുള്ള യാത്ര അപകടമേറിയതാണ്. റോഡിന്റെ പോരായ്മ പരിഹരിക്കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 17 റോഡുകളെയാണ് ശബരിമല റോഡുകളായി കണക്കാക്കിയിരിക്കുന്നത്. നട തുറക്കാന്‍ ഒരു മാസം മാത്രമുള്ളതിനാല്‍ പുതുക്കി പണിയാനുള്ള സമയമില്ല. കുഴിയടയ്ക്കല്‍ മാത്രമെ ഉണ്ടാകൂ.
പാറമടകള്‍ക്ക് നിയന്ത്രണം വന്നതോടെ മെറ്റലിന് 25 ശതമാനമാണ് വില കൂടിയത്. ആവശ്യാനുസരണം ടാറും ലഭിക്കുന്നില്ല. ഒരു ടണ്‍ ടാറിന് 45,000 രൂപയായതോടെ ഒരു കോടി രൂപ വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ടാര്‍ വാങ്ങി നല്‍കണമെന്ന ചട്ടവും പാലിക്കുന്നില്ല. കരാറുകാരന് തന്നെ എക്സിക്യൂട്ടീവ് എന്‍ജീനിയറുടെ പേരില്‍ ടാര്‍ വാങ്ങി പണി നടത്താനാണ് നിര്‍ദ്ദേശം. എന്നാല്‍ കരാറുകാര്‍ ഇതിനെ എതിര്‍ക്കുകയാണ്. ടാര്‍ വാങ്ങുമ്പോള്‍ കൊടുക്കുന്ന നികുതി പിന്നീട് സര്‍ക്കാര്‍ തിരികെ നല്‍കാറില്ല. ഈ പ്രശ്നത്തില്‍ കരാറുകാരും സര്‍ക്കാരും രണ്ട് തട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: