കുമളി: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധസമിതി സുരക്ഷാപരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ലോകത്തെ പഴക്കം ചെന്ന മറ്റ് അണക്കെട്ടുകളുടേതിന് സമാനമായ നടപടി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലും ഉണ്ടാകും എന്നാണ് വിലയിരുത്തല്‍.
പരിശോധന നടത്താനുള്ള അവസരം ഇത്രകാലവും കേരളം ഉപയോഗിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന്നിയമവിദഗ്ധര് പറയുന്നു. രാജ്യാന്തര വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിയുണ്ടാകുമെന്നും അഭിപ്രായമുണ്ട്. മാത്രവുമല്ല, അന്താരാഷ്ട്രസംഘം പരിശോധനയ്ക്ക് എത്തുന്നതോടെ വിഷയം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നതും പ്രധാനമാണ്.
ഇപ്പോള്‍ നിലവിലുള്ള ഉന്നതാധികാരസമിതിയും ഉപസമിതിയും കേവലം ഔപചാരിക നടപടികള്‍ മാത്രമാണ് കൈക്കൊള്ളുന്നതെന്നാണ് പെരിയാറിന്റെ തീരത്തുള്ളവര്‍ ഉന്നയിക്കുന്നത്. തന്നെയുമല്ല രണ്ട് സമിതിയുടെയും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തമിഴ്നാട് വിമുഖത കാണിക്കുകയുമാണ്. അണക്കെട്ടിന്റെ ഷട്ടര്‍ പ്രവര്‍ത്തനരീതി കേരളത്തിന് നല്‍കണമെന്ന തീരുമാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ ഇത് കേരളത്തിന് കൈമാറാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല . ഇങ്ങനെ നല്കിയിരുന്നെങ്കില് പ്രളയസമയത്ത് കൂടുതല്‍ മുന്‍കരുതല്‍ എടുക്കാമായിരുന്നെന്നും സംസ്ഥാനജലസേചന വകുപ്പ് അധികൃതര്‍ തന്നെ പറയുന്നു.
മഹാപ്രളയത്തില്‍ മൂന്ന് ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായതിന് ഒരു പ്രധാന കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ക്രമാതീതമായി ഉയര്‍ത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: