കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കും മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിനുമെതിരെ രൂക്ഷ വിമര്‍ശനം. മഹിളാ കോണ്‍ഗ്രസ് തന്നെയാണ് പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.
പത്തനംതിട്ട, കൊല്ലം,കോട്ടയം,തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ ഇരുവരുടെയും പ്രതികരണങ്ങളിലുള്ള അതൃപ്തി രേഖാമൂലം നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് കെപിസിസി അദ്ധ്യക്ഷനും നല്കി. വിഷയം ഈ മാസം അവസാനം നടക്കുന്ന മഹിളാകോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യും. പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്കൊപ്പം നിലനിന്നപ്പോള്‍ വനിതാ നേതാക്കള്‍ എടുത്ത നിലപാട് കൂടുതല്‍ പ്രതിരോധത്തിലാക്കി. കോടതി വിധിയില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം വനിതകള്‍ക്കും എതിരഭിപ്രായമാണ് ഉള്ളത്. ഇരു നേതാക്കളുടെയും വിശ്വാസ വിരുദ്ധ പ്രതികരണം ആദ്യ ഘട്ടത്തില്‍ ക്ഷീണമുണ്ടാക്കിയെന്നും ജില്ലാ ഘടകങ്ങള്‍ പറയുന്നു.
ബിന്ദുകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ കൊല്ലം ഡിസിസി യോഗത്തിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാക്കേറ്റത്തില്‍ ഡിസിസി യോഗം നിര്‍ത്തിവച്ചു. സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താനെന്നും ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ വിശ്വാസികള്‍ക്കൊപ്പം തന്നെയാണെന്ന് ലതികാ സുഭാഷ് പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മാറ്റങ്ങള്‍ ആചാര്യന്മാരുമായി ചേര്‍ന്ന് വേണം ആലോചിക്കാന്‍. ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: