ഗാന്ധിനഗര്‍: ശസ്ത്രക്രിയാ രംഗത്തെ നൂതനരീതി ഡോക്ടര്‍മാരെ പരിചയപ്പെടുത്താന്‍ ഓപ്പറേഷന് തീയേറ്റര്‍ തയ്യാറാക്കിയത് ആഡംബര ബസ്സില്‍. നീലത്തിമിംഗലത്തില്‍ നിന്ന് സംസ്കരിച്ചെടുത്ത നൂലുപയോഗിച്ച് ശസ്ത്രക്രിയക്ക് ശേഷം മുറിവ് തുന്നിച്ചേര്‍ക്കുന്നതിനുള്ള പരിശീലനമാണ് നടക്കുന്നത്. വോള്‍വോ ബസില്‍ തയാറാക്കിയ തീയേറ്ററില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിശീലനം.
നിലവില്‍ സിന്തറ്റിക് നൂലുപയോഗിച്ചാണ് ശസ്ത്രക്രിയക്ക് ശേഷം തുന്നല്‍ ഇടുന്നത്. ലോകാരോഗ്യസംഘടനയുടെ നിരീക്ഷണത്തില്‍ ഇത് മനുഷ്യശരീരത്തിന് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നീലത്തിമിംഗലത്തിന്റെ മാംസത്തില്‍ നിന്ന് സംസ്കരിച്ചെടുത്ത നൂലുപയോഗിക്കുവാന് തീരുമാനിച്ചത്. ആദ്യപരീക്ഷണം പന്നിയിലാണ് നടത്തുന്നത്. മൂന്നുകോടി രൂപ ചെലവില്‍ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയാണ് വോള്‍വോ ബസില്‍ ആധുനിക ശസ്ത്രക്രിയാ തീയറ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്.
ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ്. കുര്യന് ഇന്നലെ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സര്‍ജറി, ഹൃദയശസ്ത്രക്രിയ, ഇഎന്‍ടി, ഓര്‍ത്തോ, ന്യൂറോസര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങി എല്ലാ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. ജനറല്‍ സര്‍ജറിയിലെ 20 ഡോക്ടര്‍മാര്‍ക്കാണ് ഇന്നലെ പരിശീലനം നല്‍കിയത്. അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. സുനില്‍, ഡോ. അനില്‍കുമാര്‍, ഡോ. എം.എന്‍ ശശികുമാര്‍, ഡോ. ബെന്നി ജോണ്‍, ഡോ. കൈലാസ്നാഥന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഞായറാഴ്ച പരിശീലന പരിപാടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: