പത്തനംതിട്ട: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച കോടതിവിധി വന്നതോടെ പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്എ.പത്മകുമാര്‍ പൊതുപരിപാടികളില്‍ നിന്നും ഒഴിഞ്ഞുനില്ക്കുന്നു. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്കാന് മുഖ്യമന്ത്രി അനുമതി നല്കാതായതോടെയാണിത്. ശബരിമല വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ മലചവിട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് പത്മകുമാര്‍.
വിവിധ ക്ഷേത്രങ്ങളില്‍ അടക്കം നിശ്ചയിച്ചിരുന്ന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നില്ല. വിധി വന്നതിന് പിന്നാലെ ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് പ്രസ്താവന ഇറക്കിയതോടെ പ്രസിഡന്റിന്റെ കഷ്ടകാലം ആരംഭിച്ചു. പിണറായി ശാസിച്ചതോടെ സ്വന്തം വാക്കുകള്‍ വിഴുങ്ങി. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ പത്മകുമാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. നാട്ടിലും വീട്ടിലും പോകാന്‍ കഴിയാത്ത സാഹചര്യമാണ്. പത്മകുമാറിന് സ്വന്തം നാടായ ആറന്മുളയില് ബന്ധുക്കളോടും നാട്ടുകാരോടും പറയാന്‍ മറുപടിയില്ല. കുടുംബത്തില്‍ നിന്ന് അടക്കം രാജിക്ക് സമ്മര്‍ദ്ദം ഉണ്ടായിട്ടും രാഷ്ട്രീയഭാവി ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
യുവമോര്‍ച്ചയുടേയും ഭക്തജനങ്ങളുടേയും പ്രതിഷേധത്തേയും ഭയക്കുന്നുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പത്മകുമാറിനെ കരിങ്കൊടി കാണിക്കുകയും ആറന്മുളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഭക്തരുടെ സര്‍ക്കാരിനെതിരായ രോഷം കൂടുതല്‍ ശക്തമായതോടെ പ്രതിഷേധം കടുക്കുമെന്നതും ഉറപ്പാണ്. ഇതോടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പത്മകുമാര്‍ ഉദ്ഘാടനം ചെയ്യേണ്ട പല പരിപാടികള്‍ക്കും മറ്റുള്ളവര്‍ ആണ് തിരിതെളിയിക്കുന്നത്.
കഴിഞ്ഞദിവസം ഓമല്ലൂര്‍ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവിഭാഗവത നവാഹ യജ്ഞം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് ഒഴിവായി. തുടര്‍ന്ന് ഐടിഡിസി ചെയര്‍മാനും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പത്മകുമാറാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നവാഹയജ്ഞത്തിനും അദ്ദേഹം എത്തിയില്ല. ഫേസ്ബുക്കില്‍ നിന്നുപോലും അപ്രത്യക്ഷനായി. പാര്‍ട്ടിയിലെ ഒരാള്‍ പോലും പത്മകുമാറിനെ പിന്തുണച്ച് രംഗത്ത് ഇറങ്ങിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: