കൊച്ചി : മുസ്ലിം സ്ത്രീകളെ പുരുഷന്മാര്ക്കൊപ്പം മസ്ജിദുകളില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്കാന് ഹര്ജിക്കാരന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷന് ബെഞ്ച് മുസ്ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ പോരുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് തീരുമാനം.
ഹര്‍ജിയുടെ താല്‍പ്പര്യമെന്താണെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു. ഹിന്ദു മഹാസഭയുടെ പ്രതിനിധിയെന്ന നിലയിലാണ് ഹര്‍ജിയെന്ന് നേരിട്ട് ഹാജരായി വാദിച്ച അഖില ഭാരത ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥ് പറഞ്ഞു. എന്നാല്‍ ഇത്തരമൊരു ഹര്‍ജിയുമായി മുസ്ലിം സ്ത്രീകള്‍ ആരെങ്കിലും വന്നിട്ടുണ്ടോയെന്ന് ഡിവിഷന് ബെഞ്ച് ആരാഞ്ഞു.വിവേചനം അനുഭവിക്കുന്നുണ്ടെങ്കില്‍ അതു വ്യക്തമാക്കി മുസ്ലിം സ്ത്രീകളാണ് പരാതി പറയേണ്ടത്. ഇവര്‍ക്ക് സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ താല്പര്യമില്ലെങ്കിലോ? ഇതിനോടു അവര്‍ക്ക് യോജിപ്പ് ഇല്ലെങ്കിലോ ? – കോടതി ചോദിച്ചു. എന്താണ് ഇത്തരമൊരു ഹര്‍ജിയുടെ സാഹചര്യമെന്ന് ഡിവിഷന് ബെഞ്ച് ആരാഞ്ഞു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്കിയ സാഹചര്യത്തില്‍ എല്ലാ ആരാധനായലങ്ങളിലും ഇതു നടപ്പാക്കണമെന്നതിനാലാണ് ഹര്‍ജി നല്‍കിയതെന്ന് വിശദീകരിച്ചെങ്കിലുംഅതുമായി ഇതിന് ഒരു ബന്ധമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: