തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ആറ്പേര്‍ക്ക് പരിക്കേറ്റു.
മന്ത്രിയുടെ വസതിയായ തൈക്കാട് ഹൗസിലേക്കാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ശരണം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡിനു മുന്നിലെത്തിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിച്ചതോടെ പോലീസിന്റെ ഭാഗത്ത് നിന്നും കല്ലേറുണ്ടായി. പ്രകോപിതരായ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് അടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ പോലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പ്രവര്‍ത്തകരുടെ ഇടയിലേക്ക് എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ജില്ലാ സെക്രട്ടറി പൂങ്കുളം സതീഷ്, പ്രവര്‍ത്തകരായ അതിയന്നൂര്‍ വിഷ്ണു, രജ്ഞിത്, ശ്യാം, ശ്രീലാല്‍, രാമേശ്വരം ഹരി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ശബരിമലയില്‍ യുവതികളെ കയറ്റുന്നതിന് തിടുക്കം കാണിക്കുന്നത്. ശരണ മന്ത്രങ്ങളുമായി തെരുവിലിറങ്ങിയത് സ്ത്രീകളാണ്. അതിനാല്‍ ഭക്തരുടെ വിശ്വാസം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും സുരേഷ് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്അനുരാജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറര്‍ സമ്പത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ്, ചന്ദ്രകിരണ്‍,മണവാരി രതീഷ്, രാകേന്ദു, അഭിലാഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, തിരുമല അനില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: