സ്വന്തം ലേഖകന്‍
കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ഹിന്ദുനേതൃസമ്മേളനം തീരുമാനിച്ചു. ശബരിമല കര്‍മസമിതി വിപുലീകരിക്കുവാനും ക്ഷേത്രതലങ്ങളില്‍ പ്രതിഷേധ നാമജപയജ്ഞങ്ങള്‍ സംഘടിപ്പിക്കുവാനും സമ്മേളനത്തില്‍ തീരുമാനമായി.
ശബരിമല കര്‍മസമിതി വിപുലീകരിക്കും. കര്‍മസമിതി നേതൃത്വത്തില്‍ 17ന് എരുമേലിയിലും നിലയ്ക്കലിലും വനിതകളുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിക്കും. കാസര്‍കോട് മുതല്‍ കോട്ടയം വരെയുള്ള ഭക്തജനങ്ങള്‍ എരുമേലിയിലും പത്തനംതിട്ട മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ നിലയ്ക്കലിലും പ്രതിഷേധ ഉപവാസം നടത്തും. നിലയ്ക്കലില്‍ ശബരിമല കര്‍മ്മസമിതി പര്‍ണശാല കെട്ടി ഉപവസിക്കും.
എല്ലാ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് അയ്യപ്പനാമജപയജ്ഞം സംഘടിപ്പിക്കും. ഗുരുസ്വാമിമാര്‍ അയ്യപ്പധര്‍മ പ്രചാരകരായി ഗ്രാമതലങ്ങളില്‍ യാത്ര നടത്തും. മാര്‍ഗദര്‍ശക മണ്ഡലം സന്ന്യാസി സംഗമം വിളിച്ചുചേര്‍ത്ത് ധാര്‍മിക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ജില്ല, കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ കര്‍മസമിതിയുടെ യോഗങ്ങള്‍ ചേരും.
അയ്യപ്പ സേവാസമാജവും ക്ഷേത്രസംരക്ഷണ സമിതിയും പുനഃപരിശോധനാ ഹര്‍ജി നല്‍കും. ക്ഷേത്രവിരുദ്ധവും സാംസ്കാരിക വിരുദ്ധവും രാജ്യവിരുദ്ധവുമായ മൂന്ന് കോടതി വിധികള്‍ ജനങ്ങളിലെത്തിക്കാന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
64 സമുദായ സംഘടനാ നേതാക്കളും 10 സന്ന്യാസിവര്യന്മാരും, എട്ട് മഹിളാ സംഘടനാ പ്രതിനിധികളും ശബരിമല കര്‍മസമിതി കോട്ടയം തിരുനക്കര സ്വാമിയാര് മഠത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപപ്രകാശനം നടത്തി. മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദസരസ്വതി അധ്യക്ഷനായി. ശബരിമല കര്‍മസമിതി മുഖ്യസംയോജകന്‍ എസ്ജെആര്‍ കുമാര്‍, ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ശബരിമല അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന് നായര്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: