ചേര്‍ത്തല: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്ന് എസ്എന്‍ഡിപി യോഗം. യോഗം കൗണ്‍സിലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് തീരുമാനം അറിയിച്ചത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. സര്‍ക്കാര്‍ ഇത് അനുഭവിക്കണം. നേരത്തെ ഇത് സംബന്ധിച്ച് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചിരുന്നെങ്കില്‍ എസ്എന്‍ഡിപി മുന്‍നിരയില്‍ ഉണ്ടാകുമായിരുന്നു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റെയും ഭരണത്തില്‍ അജണ്ട നിശ്ചയിക്കുന്നത് ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലരാണ്.
ഋതുമതിയായിരിക്കുമ്പോള്‍ വിളക്ക് പോലും തെളിക്കാത്ത വിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പ്രവേശിക്കുകയില്ല. ആചാരങ്ങള്‍ എന്നും തനിമയോടെ പാലിക്കുന്നവരാണ് ഈഴവ സ്ത്രീകള്‍,അതിനാല്‍ വിധി അപ്രസക്തമാണ്. നാടൊട്ടുക്കും ഭക്തര്‍ നടത്തുന്ന സമരം ഇടതുപക്ഷം ഇരന്നുവാങ്ങിയ അടിയാണ്. യോഗം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ സമരപരിപാടികളില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പില്ല, വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ജനറല്‍സെക്രട്ടറി എടുത്ത നിലപാടുകള്‍ക്ക് യോഗം കൗണ്‍സില്‍ അംഗീകാരം നല്കി. കോടതി വിധിയെ വിശ്വാസം കൊണ്ട് മറികടക്കണം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യൂണിയന് ഭാരവാഹികളുടെയും ബോര്‍ഡംഗങ്ങളുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അരയക്കണ്ടി സന്തോഷ്, കെ.പി. പ്രസാദ്, പി.ടി. മന്മഥന്, സി.എം. ബിനു, ബേബിറാം, ഷീബ, വനജ വിദ്യാധരന്, ജയന്തന് പുത്തൂര്‍, വിജയന് പടമുകള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: