തൃപ്പൂണിത്തുറയില്‍ 25 ലക്ഷം
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഇരുമ്പനത്ത് എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുതിയറോഡ് ജങ്ഷനില്‍ എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡിലെ എസ്ബിഐയുടെ എടിഎം മോഷ്ടാക്കള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. ഇരുപത്തിയഞ്ചുലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
എടിഎം കൗണ്ടറിലെ സിസി ടിവി ക്യാമറകള്‍ മോഷ്ടാക്കള്‍ മറച്ചുവെങ്കിലും എടിഎമ്മിലെ ക്യാമറയ്ക്കുള്ളില്‍ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. പതിവ് പരിശോധനക്കായി രാവിലെ ബാങ്കിന്റെ സൂപ്പര്‍വൈസര്‍മാര്‍ എത്തിയപ്പോള്‍ കവര്‍ച്ച നടന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് പത്തുമണിയോടെ വിവരം തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
അന്വേഷണത്തിനായി പോലീസ് എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി പരിസരവാസികള്‍ അറിയുന്നത്. കൗണ്ടറില്‍ നിന്നും ഒരു ജോഡി ഗ്ലൗസ് പോലീസ് കണ്ടെത്തു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. മോഷ്ടാക്കള്‍ എത്തിയത് പിക്ക്അപ്പ് വാനിലാണെന്ന് പോലീസ് അറിയിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. ഹിമേന്ദ്രനാഥ്, സ്പെഷ്യല്‍ ബ്രാഞ്ച് അസ്സി. കമ്മീഷണര്‍ ജെ. ഉമേഷ്കുമാര്‍, അസി. കമ്മീഷണര്‍ പി.പി. ഷംസു, സൗത്ത് സിഐ സിബി ടോം, തൃപ്പൂണിത്തുറ എസ്ഐമാരായ കെ.ആര്. ബിജു, തങ്കച്ചന് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടാതെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
കൊരട്ടിയില്‍ മോഷ്ടിച്ചത് 10 ലക്ഷം
ചാലക്കുടി: കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് പത്ത് ലക്ഷത്തിലേറെ രൂപ കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50ഓടെയാണ് മോഷണം നടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത്. കൊരട്ടിയില്‍ ദേശീയ പാതയോരത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിന് എതിര്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് മോഷണം.
ബൊലേറോ ജീപ്പിലെത്തിയ മൂന്ന് അംഗ സംഘമാണ് മോഷണം നടത്തിയത്. ജീപ്പ് എടിഎം കൗണ്ടറിനടുത്തേക്ക് ചേര്‍ത്ത് നിറുത്തിയ ശേഷം ബാങ്കിന്റെ മുന്‍വശത്തെ ക്യാമറ പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാവ് കൗണ്ടറിലേക്ക് പ്രവേശിച്ചത്.
കൗണ്ടറിലെ രണ്ട് ക്യാമറകളും പെയിന്റ് അടിച്ച് മറച്ചിട്ടുണ്ട്. അതിന് മുന്‍പായുള്ള ദൃശ്യമാണ് ക്യാമറിയില്‍ പതിഞ്ഞിരിക്കുന്നത്. ബര്‍മുഡയും, ബനിയനും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. അകത്ത് കയറി കട്ടര്‍ ഉപയോഗിച്ച് കൗണ്ടര്‍ മെഷീന്റെ ഇടത്ത് ഭാഗം മുറിച്ചുമാറ്റിയശേഷം പണം ഇരിക്കുന്ന മൂന്ന് ട്രേകളും കട്ട് ചെയ്താണ് മോഷണം.
രാവിലെ 9.45ന് ബാങ്ക് തുറക്കാന്‍ അസിസ്റ്റന്റ് മാനേജരെത്തിയപ്പോള്‍ എടിഎം കൗണ്ടര്‍ അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി ഷട്ടര്‍ തുറന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടനെ കൊരട്ടി പോലീസില്‍ വിവിരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷ്, കൊരട്ടി എസ്ഐ സുബീഷ്മോന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
തൃശ്ശൂര്‍ റൂറല്‍ എസ്പി എം.കെ. പുഷ്ക്കരന്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബൊലേറോ ഉപേക്ഷിച്ച നിലയില്‍
എടിഎം കവര്‍ച്ച നടത്തിയതായി കരുതുന്ന ബോലേറോ പിക് അപ്പ് ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് സ്ക്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. കെഎല്‍ 5എ 4458 നമ്പര്‍ രജിസ്ട്രേഷനിലുള്ള വാഹനം എറണാകുളം ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണെന്നാണ് സൂചന. പിജെജെ എന്ന പച്ചക്കറി സ്ഥാപനത്തിന്റെ വാഹനമാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വാഹനം മോഷണം പോയതായി പറയുന്നു.
ഉത്തരേന്ത്യന്‍ സംഘമെന്ന് പോലീസ്
ചാലക്കുടി: എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ പ്രൊഫഷണല്‍ സംഘമെന്ന് പോലീസ് നിഗമനം. എറണാകുളത്തെ എടിഎം കവര്‍ച്ചയും, കോട്ടയത്തെ ശ്രമവും നടത്തിയത് ഒരേ സംഘമെന്നാണ് സൂചന. വിദഗ്ധരായ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമാണ്. പതിനഞ്ച് മിനിറ്റ് മുതല്‍ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ മോഷണം നടത്തി സംഘം പോയിരിക്കുവാന് സാധ്യതയുണ്ട്. എടിഎം മെഷീന് ഉണ്ടാക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പുപാളി തകര്‍ക്കാന്‍ പറ്റാത്ത പ്രത്യേക മെറ്റലുപയോഗിച്ചാണ് നിര്‍മിക്കുന്നത് എന്ന് പറയുന്നു. അത് മുറിച്ച് ശേഷം അതിന്റെ ഉള്ളിലുള്ള മറ്റൊരു ഇരുമ്പുപാളിയും കട്ട് ചെയ്ത് മാറ്റിയ ശേഷം പണം ഇരിക്കുന്ന ട്രേ മുറിച്ചെടുത്തിരിക്കുകയാണ്. അതിന് മുന്‍പായി സെന്‍സര്‍ സംവിധാനവും തകര്‍ത്തിട്ടുണ്ട്. അതി വിദഗ്ധരായവര്‍ക്ക് മാത്രമെ ഇത് പോലെ മോഷണം നടത്താന്‍ കഴിയു എന്നാണ് പോലീസ് പറയുന്നത്.
കുറവിലങ്ങാട്ട് രണ്ടിടത്ത് കവര്‍ച്ചാശ്രമം
കുറവിലങ്ങാട്: കുറവിലങ്ങാട് വെമ്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളില്‍ മോഷണശ്രമം. വെമ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം, മോനിപ്പള്ളി സ്റ്റേറ്റ് ബാങ്ക് എടിഎം എന്നിവിടങ്ങളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വെമ്പള്ളിയില്‍ പുലര്‍ച്ച 1.10നും മോനിപ്പള്ളിയില്‍ 1.37നും ആണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു.
സിസിടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന സംഘമാണ് കവര്‍ച്ചാശ്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മോനിപ്പള്ളിയിലെ എടിഎമ്മിന് പുറത്തുള്ള സിസിടിവി ക്യാമറ സ്പ്രേ ഉപയോഗിച്ച് മറച്ചാണ് മോഷണശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നിരീക്ഷണം ശക്തമായുള്ള സ്ഥലമാണ് ഇവിടം. പോലീസ് വരുന്നത് കണ്ട് മോഷ്ടാക്കള്‍ കടന്നുകളഞ്ഞതാകാമെന്നാണ് നിഗമനം.
ഇരുമ്പനത്തെയും കൊരട്ടിയിലേയും എംടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഘം തന്നെയായിരിക്കും കുറവിലങ്ങാട്ടെ മോഷണ ശ്രമത്തിന് പിന്നിലെന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: