ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന നിര്‍മാണക്കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷന്‍സ്. റിലയന്‍സുമായി ചേര്‍ന്ന് നാഗ്പൂരില്‍ സംയുക്തമായി തുടങ്ങിയ വിമാനനിര്‍മാണക്കമ്പനി വിദേശക്കമ്പനികളുമായുള്ള കരാറിന്റെ വെറും പത്തു ശതമാനം മാത്രമേയുള്ളു. ഡസോള്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് എറിക് ട്രാപ്പിയര്‍ പറഞ്ഞു. 34000 കോടി രൂപയുടെ കരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ പത്തു ശതമാനം മാത്രമാണ് റിലയന്‍സുമായുള്ളത്. നൂറിലേറെ ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. 30 കമ്പനികളുമായി കരാറായി കഴിഞ്ഞു. ട്രാപ്പിയര്‍ പറഞ്ഞു.
റഫാല്‍ കരാറില്‍ ഇന്ത്യന്‍ കമ്പനികളുമായി ഓഫ് സെറ്റ് കരാര്‍ എന്ന വ്യവസ്ഥയുണ്ട്. ഇത് പകരം വ്യവസ്ഥയെന്ന് പറയാം. വിദേശകമ്പനികളുമായി വലിയ കരാര്‍ ഒപ്പിടുമ്പോള്‍ മൊത്തമുള്ള തുകയുടെ ഒരു നിശ്ചിത ശതമാനം പണത്തിനുള്ള കരാര്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണമെന്നാണ് ഇതിനര്‍ഥം. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമത്തിലുള്ള വ്യവസ്ഥയാണിത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കമ്പനിക്കാണ്.
ഈ നിയമം പൂര്‍ണമായി പാലിച്ചാണ് ഡസോള്‍ട്ട് എവിയേഷന്‍ റിലയന്‍സ് ഡിഫന്‍സുമായി സംയുക്ത സംരംഭം തുടങ്ങിയത്. നാഗ്പൂരില്‍ റിലയന്‍സുമായി ചേര്‍ന്ന് ഫാക്ടറി സ്ഥാപിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അതുവഴി ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കണ്ടേ കരാറിന്റെ പത്തുശതമാനമാണ് അവര്‍ക്ക് നല്‍കിയത്, ട്രാപ്പിയര്‍ തുടര്‍ന്നു. ഇന്ത്യന്‍ മേധാവിയും ഫ്രഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടറുമുള്ള സംയുക്ത സംരംഭമായ ഡിആര്‍എഎല്‍ വഴി ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യം സ്ഥാപിക്കാന്‍ ഡസോള്‍ട്ട് എവിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഡസോള്‍ട്ടിന് സാങ്കേതിക, വ്യവസായിക നിയന്ത്രണം ലഭിക്കും. തങ്ങളുടേതായ നിലവാരവും മറ്റും അതിനുണ്ടാകും. ഈ സംയുക്ത സംരംഭമാണ് ഫാല്‍ക്കണ്‍ 2000 യുദ്ധവിമാനങ്ങള്‍ക്കും റഫാല്‍ യുദ്ധവിമാനങ്ങള്ക്കമുള്ള ഘടകങ്ങള്‍ നിര്‍മിക്കുക.
ഭൂമിയും വിമാനത്താവള റണ്‍വേ ലഭ്യതയും ഉള്ളതിനാലാണ് മധ്യഇന്ത്യയിലെ നാഗ്പൂര്‍ തെരഞ്ഞെടുത്തത്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ തള്ളി റിലയന്‍സുമായി എന്തിന് കരാര്‍ ഉണ്ടാക്കിയെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. വിവാദം ഉണ്ടെങ്കിലും ഭാവിയെപ്പറ്റി പ്രതീക്ഷയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ദുഃഖകരമാണ്. പക്ഷെ ഞങ്ങള്‍ നിശ്ശബ്ദരാണ്. 2017 ഫെബ്രുവരി പത്തിനാണ് ഡ്രാള് (ഡിആര്‍എഎല്‍) എന്ന സംയുക്ത സംരംഭം തുടങ്ങിയത്. 2017 ഒക്ടോബര്‍ 27നായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.
കമ്പനിയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താല്‍ക്കാലിക ഹാങ്ങര്‍ (ഷെഡ്) ഈ മാര്‍ച്ചില്‍ പൂത്തിയായി, പ്രവര്‍ത്തനം ഏപ്രിലില്‍ തുടങ്ങി. വേ്യാമയാന രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള സമ്പത്ത് കുമാരന് ആണ് ഇന്ത്യന്‍ മേധാവി. മാനേജര്‍മാരെയും മറ്റും നിയമിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഫാല്‍ക്കണ്‍ വിമാനങ്ങള്‍ക്കുള്ള ഘടക ഭാഗങ്ങള്‍ പുറത്തിറക്കും. രണ്ടാംഘട്ട പ്രവര്‍ത്തനം ജൂലൈയില്‍ തുടങ്ങി. അടുത്ത ജൂലൈയില്‍ പൂര്‍ത്തിയാക്കും. സ്ഥിരം കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതി. ഡസോള്‍ട്ടും ഇന്ത്യയും തമ്മിലുള്ള 65 വര്‍ഷത്തെ സഹകരണമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ വഴി ഇന്ത്യക്കും ഗതി വേഗം ലഭിക്കുകയാണ്. അതില്‍ അഭിമാനമുണ്ട്, ട്രാപ്പിയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: