ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ മജിസ്ട്രേറ്റുമാര്‍ വരെയുള്ളവര്‍ക്ക് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹൈക്കോടതി, വിചാരണക്കോടതി ജഡ്ജിമാര്‍ അവധിയെടുക്കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ വേണ്ട നടപടിക്രമങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ രഞ്ജന്‍ ഗൊഗോയി എല്ലാ ഹൈക്കോടതി ജഡ്ജിമാരുമായും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളാണ് പുതിയ നിര്‍ദേശമായി നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതി, ഹൈക്കോടതി, വിചാരണക്കോടതി എന്നിവിടങ്ങളിലായി മൂന്നുകോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനകരമാണെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. പ്രവൃത്തി ദിവസങ്ങളില്‍ ഉദ്ഘാടനച്ചടങ്ങുകളിലോ പൊതുപരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. പ്രവൃത്തിസമയങ്ങളില്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടാകണം. നീതിന്യായ വ്യവസ്ഥയെ അഴിമതിയില്‍ നിന്നും മുക്തമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.
സുപ്രീംകോടതിയില്‍ 55,000 കേസുകളും, രാജ്യത്തെ 24 ഹൈക്കോടതികളില്‍ 32.4 ലക്ഷം കേസുകളും കീഴ്ക്കോടതികളില്‍ 2.77 കോടി കേസുകളുമാണ് കെട്ടിക്കിടക്കുന്നതെന്നാണ് ദേശീയ ജുഡീഷ്യല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകള്‍.
കോടതി നടപടികള്‍ക്കപ്പുറമുള്ള ജോലികളില്‍നിന്ന് ജഡ്ജിമാരെ മുക്തരാക്കണമെന്ന് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു. താന്‍ നിര്‍ദേശിച്ച അച്ചടക്ക നടപടികള്‍ ജഡ്ജിമാര്‍ പാലിക്കുന്നുണ്ടോയെന്ന വിവരം കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കോടതി ദിവസങ്ങളില്‍ എല്‍ടിസി എടുത്ത് വിനോദയാത്ര പോകുന്നതിനും ജഡ്ജിമാര്‍ക്ക് വിലക്കുണ്ട്. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് എല്‍ടിസി (ലീവ് വിത്ത് ട്രാവല്‍ കണ്സെഷന്)യാണ് നിലവില്‍ ലഭിക്കുന്നത്. കോടതി ദിവസങ്ങളില്‍ വിദേശത്ത് എല്‍ടിസി പോകരുതെന്ന് സുപ്രീം കോടതി ജഡ്ജിമാരോട് 2013-14 കാലത്ത് ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടിരുന്നു.
ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടിയെടുക്കണമെന്നും ജസ്റ്റിസ് ഗൊഗോയി ഹൈക്കോടതി ചീഫ് ജസ്റ്റ്സുമാരോട് ആവശ്യപ്പെട്ടു. കീഴ്ക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിലവില്‍ മൂന്നുമാസം കൂടുമ്പോഴാണ് ഇത്തരം പരിശോധന നടക്കുന്നത്. വിചാരണക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നീരീക്ഷിക്കാനുള്ള സംവിധാനം താനും സഹപ്രവര്‍ത്തകരും എടുക്കും . ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്ക് സമാനമായ വേതനം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം അവര്‍ പ്രലോഭനങ്ങളില്‍പ്പെട്ടു പോകാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: