കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഇ-പ്രൊക്യുര്‍മെന്റ് നടപടികള്‍ക്കായുള്ള ഐടി മിഷന്റെ മൂന്ന് ഇ-ടെണ്ടര്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ പൂട്ടിയതോടെ പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിവിധ വകുപ്പുകളിലെ പര്‍ച്ചേയ്സും നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി.
ഉദ്യോഗസ്ഥരും കരാറുകാരും വെട്ടിലായി. ധാരാളം ടെണ്ടറുകള്‍ നടക്കുന്ന ഈ സമയത്ത്, ഹെല്‍പ്പ് ഡെസ്ക്കുകള്‍ പൂട്ടിയതോടെ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പരിശീലനം പോലും നഷ്ടമായി.
ഇ-ടെണ്ടറിനായി സംസ്ഥാനത്ത് നാല് ഹെല്‍പ്പ് ഡസ്ക്കുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെസ്ക്കുകളാണ് പൂട്ടിയത്.
ടെണ്ടര്‍ സുഗമമായും കൃത്യതയോടെയും പബ്ലിഷ് ചെയ്യാനാകാതെ ഉദ്യോഗസ്ഥരും ടെണ്ടര്‍ സബ്മിറ്റ് ചെയ്യാനാകാതെ കരാറുകാരും വലയുകയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ളവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. കേരളത്തിലുടനീളമുള്ള ഉദ്യോഗസ്ഥരും കരാറുകാരും ഇ-ടെണ്ടര്‍ പരിശീലനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക്കിനെയാണ്.
അഞ്ച് ലക്ഷത്തിന് മുകളിലുള്ള കരാറുകളാണ് ഇ-ടെണ്ടര്‍ വഴി ചെയ്തിരുന്നത്. മൂന്ന് ഡെസ്ക്കുകള്‍ പൂട്ടിയതോടെ, അതിനുപോലും ഇപ്പോള്‍ മതിയായ പരിശീലനം ലഭിക്കുന്നില്ലെന്നും കളക്ടറേറ്റിലും ഇ-ടെണ്ടറിങ്ങിനായി ഹെല്പ് ഡെസ്ക് തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
നിലവിലുള്ള ഹെല്‍പ്പ് ഡെസ്ക് പൂട്ടിയതല്ലാതെ ഒരെണ്ണം പോലും തുറന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വിവിധ ജില്ലകളിലെ കളക്ടര്‍മാരോട് ആവശ്യം ഉന്നയിച്ചെങ്കിലും അതിനുള്ള സാങ്കേതിക സംവിധാനങ്ങളുടെ അഭാവമുണ്ടെന്നാണ് അറിയിച്ചത്. ഇ-ടെണ്ടര്‍ പരിശീലനത്തോടൊപ്പം ജിഎസ്ടി ഫയലിങ്ങിനെക്കുറിച്ചും പരിശീലനം നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി മിഷനാണ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ നിയന്ത്രിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളും ഡിജിറ്റലാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന ഹെല്‍പ്പ് ഡെസ്ക്കുകള്‍ക്ക് താഴിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: