തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായി സാധ്യമാക്കിയ സ്വകാര്യ സോഫ്റ്റ്വെയറിന് വേണ്ടി ഇടതുസര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍. കെഎസ്ഡിയുപി പദ്ധതിയിലാണ് പണം ചെലവിട്ടത്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ഡിയുപി ഉന്നതാധികാരസമിതിയുടെ അന്തിമ തീരുമാനം വരുന്നതിന് മുമ്പേ തന്നെ കരാര്‍ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ സോഫ്റ്റ് വെയറിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയുടെ സോഫ്റ്റ് വെയറിന് അനുമതി നല്‍കിയതിലൂടെ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ഇതു സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി നല്‍കിയിരുന്നു.
2009 ഫെബ്രുവരി 20നാണ് കെഎസ്ഡിയുപി എംപവേര്‍ഡ് സമിതിയുടെ തീരുമാനമായത്. എന്നാല്‍ ജനുവരി 14ന് തന്നെ രണ്ട് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പരസ്യം നല്കി ടെന്‍ഡര്‍ വിളിക്കുകയാണുണ്ടായത്. സോഫ്റ്റ് ടെക് കമ്പനി മാത്രമാണ് ടെന്‍ഡര്‍ നല്‍കിയത്. നിയമാനുസൃതം ഒരാള്‍ മാത്രമേ ടെന്‍ഡറില്‍ പങ്കെടുത്തിട്ടുള്ളൂവെങ്കില് റീ ടെന്‍ഡര്‍ വിളിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇക്കാര്യത്തില്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് സോഫ്റ്റ് ടെക്കുമായി കരാര്‍ ഉറപ്പിക്കുകയാണുണ്ടായത്. കേരള സുസ്ഥിര നഗര വികസന പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്തെ അഞ്ച് നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലുമാണ് ബിപിഎഎംഎസ് (ബില്‍ഡിംഗ് പ്ലാന്‍ ആപ്ലിക്കന്റ് മാനേജ് സിസ്റ്റംസ്) സോഫ്റ്റ്വെയര് സര്‍ക്കാര്‍ നടപ്പിലാക്കിയത്.
സോഫ്റ്റ്വെയറിന്റെ വിശദ പഠനത്തിനായി 1.12 കോടി, തിരുവനന്തപുരം 2.3 കോടി, കൊച്ചി 1 കോടി 88 ലക്ഷം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 1.5 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തെ നഗരസഭകളില്‍ സോഫ്റ്റ്വെയര് നടപ്പാക്കാനായി പണം ചെലവിട്ടത്. മാത്രവുമല്ല കൊല്ലം നഗരസഭയില്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പേ പണം സ്വകാര്യ കമ്പനിക്ക് നല്‍കിയതായിട്ടാണ് വിവരവകാശ രേഖയില്‍ പറയുന്നത്.
സംസ്ഥാനത്ത് വികസനങ്ങള്‍ നടപ്പാക്കുന്നതിനായി ലോക ബാങ്കില്‍ നിന്നെടുത്ത വായ്പയില്‍ നിന്നാണ് ഇതിനുള്ള പണം ചെലവിട്ടത്. രണ്ട് വര്‍ഷമാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയര് ഉപയോഗിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രതിസന്ധികള്‍ നേരിട്ടതോടെ ഈ സോഫ്റ്റ്വെയര് ഒഴിവാക്കി സര്‍ക്കാരിന്റെ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സങ്കേതം എന്ന സോഫ്റ്റ്വെയര് നടപ്പിലാക്കുകയായിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ വിലക്കെപ്പെട്ട കമ്പനിയുടെ മറ്റൊരു സോഫ്റ്റ്വെയറായ ഇന്റലിന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റംസി (ഐബിപിഎംഎസ്)നാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗര വികസനത്തിനായി കേന്ദ്രം അമൃത് പദ്ധതിയിലൂടെ നല്കിയ 80 കോടിയില്‍ നിന്നാണ് സോഫ്റ്റ് വെയറിനായി പണം ചെലവിടാനൊരുങ്ങുന്നത്. സര്‍ക്കാര്‍ സോഫ്റ്റ് വെയറിനെ ഒഴിവക്കി സ്വകാര്യ സോഫ്റ്റ് വെയറിന് അനുമതി നല്‍കുക വഴി വലിയ അഴിമതി നടന്നെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: