പത്തനംതിട്ട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണവേദി സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ പരിരക്ഷിക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ കടമ. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിവിധി കേരളത്തിലെ 99 ശതമാനം ജനങ്ങള്‍ക്കും സ്വീകാര്യമല്ല. കോടതിവിധി സ്വാഗതം ചെയ്ത ദേവസ്വം ബോര്‍ഡ് തീരുമാനം നിരാശാജനകമാണ്.
ശബരിമലയില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ പ്രവേശനം നിഷേധിച്ചിട്ടില്ല. പ്രായപരിധിക്ക് അനുസരിച്ച് നിയന്ത്രണം മാത്രമാണുള്ളത്. ഈ നിയന്ത്രണം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനിവാര്യമാണ്. ഇതിന് പുറമെ മലകളുടെയും വനത്തിന്റെയും ഔഷധ സസ്യങ്ങളുടെയും സംരക്ഷണത്തിനും വനവാസികളുടെ നിലനില്‍പ്പിനും ഇപ്പോഴുള്ള നിയന്ത്രണം തുടരണം.
നിലയ്ക്കലിലും സന്നിധാനത്തും കൂടുതല്‍ വനനശീകരണം അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എന്‍.എന്‍. ഗോപിക്കുട്ടന്, സി. കേശവന്, സി.വി. രാജപ്പന്, സി.കെ. രാജശേഖരന്, രാഘവന് തോന്ന്യാമല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: