തിരുവനന്തപുരം: 62-ാമത് സംസ്ഥാന ജൂനിയര്‍ അത് ലറ്റിക്സ് മീറ്റിന് അഞ്ച് റെക്കോഡുകളോടെ തുടക്കം. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സായിയുടെ സി. അഭിനവും അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ദേശീയതാരം മേഘ മറിയം മാത്യുവും അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ തൃശൂരിന്റെ ആന്‍സി സോജനും അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴയുടെ രാജ്കുമാറും പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ട്രയാത്തലോണില്‍ കോഴിക്കോട് സ്വദേശി നന്ദനയുമാണ് പുതിയ മീറ്റ് റെക്കോഡുകള്‍ ഇട്ടത്.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ആദ്യദിനം 32 ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 124 പോയിന്റുമായി തൃശൂര്‍ ചാമ്പ്യന്‍പട്ടത്തിലേക്ക് കുതിക്കുകയാണ്. 114 പോയിന്റുമായി തിരുവന്തപുരമാണ് തൊട്ടുപിന്നില്‍. 108 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്.
ഷോട്ട്് പുട്ടില്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മേഘ മറിയം തകര്‍ത്തത്. 2009ല്‍ ആലപ്പുഴയുടെ ജെ. ശരണ്യയുടെ 12.74 മീറ്റര്‍ മേഘ 13.32 മീറ്ററാക്കി തിരുത്തി. 100 മീറ്ററില്‍ എറണാകുളത്തിന്റെ സുജിത് കുട്ടന് 2009ല്‍ കുറിച്ച 10.88 സെക്കന്റ് 10.77 സെക്കന്റില്‍ ഓടിയെത്തിയാണ് തിരുവനന്തപുരം സായിയുടെ താരമായ സി. അഭിനവ് റെക്കോഡിട്ടത്. ഒമ്പത് വര്‍ഷം മുമ്പ് പാലക്കാടുകാരന്‍ നിഖില്‍ നിതിന്‍ സ്ഥാപിച്ച 13.22 മീറ്ററാണ് ബീഹാറുസ്വദേശി രാജ്കുമാര് 14.25 മീറ്ററായി തിരുത്തിയത്. ട്രയാത്തലനില്‍ 1523 പോയിന്റ് നേടിയാണ് കോഴിക്കോട് താരം നന്ദന സ്വര്‍ണം നേടിയത്. 2015ല്‍ മലപ്പുറത്തിന്റെ പി.എസ്. പ്രവിതയുടെ 1485 പോയിന്റ് മറികടന്നു. ലോങ് ജംമ്പില്‍ തന്റെ തന്നെ റെക്കോഡ് തിരുത്തിയാണ് ആന്‍സി സോജന് സ്വര്‍ണത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് കുറിച്ച 5.86 മീറ്റര്‍ ഇത്തവണ5.89 മീറ്ററാക്കി ഉയര്‍ത്തി. 200 മീറ്ററിലും ആന്‍സി ഇറങ്ങുന്നുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന് മീറ്റ് ഉദ്ഘാടനം ചെയ്തു. ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസിനെ ആദരിച്ചു. മീറ്റ് ഞായറാഴ്ച്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: