ഹൈദരാബാദ്: ഓള് റൗണ്ടര്‍ റോസ്റ്റണ്‍ ചെയ്സിന്റെ ചിറകിലേറി വെസ്റ്റ് ഇന്‍ഡീസ് സുരക്ഷാ തീരത്തേക്ക് പറക്കുന്നു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ സന്ദര്‍ശകര്‍ ചെയ്സിന്റെ സെഞ്ചുറിക്കടുത്ത പ്രകടനത്തില്‍ ഒന്നാം ദിനത്തില്‍ ഏഴ് വിക്കറ്റിന് 295 റണ്‍സ് എടുത്തു. 98 റണ്‍സുമായി ചെയ്സ് പുറത്താകാതെ നില്‍ക്കുകയാണ്. രണ്ട് റണ്‍സ് എടുത്ത ബിഷുവാണ് ചെയ്സിന് കൂട്ട്.
നാലാം സെഞ്ചുറിയിലേക്ക് കുതിക്കുന്ന ചെയ്സ് 174 പന്തില്‍ ഏഴ് ഫോറും ഒരു സിക്സറും അടിച്ചു. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ചെയ്സിന് മികച്ച പിന്തുണ നല്കി. ഒടുവില്‍ ഒന്നാം ദിനത്തിന്റെ അവസാന നിമിഷങ്ങളില്‍ അര്‍ധ സെഞ്ചുറി കുറിച്ചാണ് ഹോള്‍ഡര്‍ പുറത്തായത്. ഇന്ത്യയുടെ പേസ്-സ്പിന്‍ ആക്രമത്തെ ശക്തമായി നേരിട്ട ചെയ്സും ഹോള്‍ഡറും ഏഴാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ഈ കൂട്ടുകെട്ട് ഉമേഷ് യാദവാണ് തകര്‍ത്തത്. ഹോള്‍ഡറെ യാദവിന്റെ പന്തില്‍ ഋഷഭ് പന്ത് പിടികൂടി. ഹോള്‍ഡര്‍ 92 പന്തില്‍ ആറു ഫോറുകളുടെ അകമ്പടിയില്‍ 52 റണ്‍സ് എടുത്തു.
ടോസ് നേടി ബാറ്റ്് ചെയ്ത വെസ്റ്റ്ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മുപ്പത്തിരണ്ട് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പവല്‍ അശ്വിന്റെ പന്തില്‍ ജഡേയുടെ കൈപ്പിടിയിലൊതുങ്ങി. 22 റണ്‍സാണ് പവലിന്റെ സമ്പാദ്യം. മറ്റൊരു ഓപ്പണറായ ബ്രാത്ത്വെയ്റ്റിനും നിലയുറപ്പിക്കാനായില്ല. 14 റണ്‍സ് നേടിയ ഈ ഓപ്പണര്‍ കുല്‍ദീപ് യാദവിന്റെ തിരിയുന്ന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിന്‍ഡീസ് രണ്ടിന് 52.
പിന്നീട് ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി എസ്.ഡി. ഹോപ്പും പുറത്തായി. 68 പന്ത് നേരിട്ട ഹോപ്പ് അഞ്ചു ഫോറുകളുടെ പിന്‍ബലത്തില്‍ 36 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ഹെറ്റ്മെയറും (12), സുനില്‍ അംബ്രിസും(18) വേഗത്തില്‍ വീണു. രണ്ട് പേരെയും കുല്‍ദീപ് യാദവാണ് വീഴ്ത്തിയത്. അതേസമയം വാലറ്റനിരക്കാരാനായ ഡൗറിച്ച് പൊരുതി നിന്നു. ഉമേഷ് യാദവിന്റെ പന്തില്‍ പുറത്താകും മുമ്പ് 30 റണ്‍സ് അടിച്ചെടുത്തു. നാല് ഫോറും ഒരു സിക്സും ഡൗറിച്ചിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.
ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും സ്പിന്നര്‍ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് 23 ഓവറില്‍ 83 റണ്‍സ് വിട്ടുകൊടുത്തു. കുല്‍ദീപ് യാദവ് 26 ഓവറില്‍ 74 റണ്‍സ് വഴങ്ങി.
ടെസ്റ്റില്‍ അരങ്ങേറിയ ഇന്ത്യയുടെ പേസര്‍ ഷാര്‍ദുല്‍ താക്കൂറിന് പത്ത് പന്ത് മാത്രമാണ് എറിയാനായത്. രണ്ടാം ഓവറിനിടെ പരിക്കേറ്റ ഷാര്‍ദുലിന് കളിക്കളത്തില്‍ നിന്ന് മടങ്ങേണ്ടി വന്നു.
വെസ്റ്റ്് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്സ്: കെ.സി. ബ്രാത്ത്വെയ്റ്റ് എല്‍ബിഡബ്ളിയു ബി കുല്‍ദീപ് യാദവ് 14, കെ.ഒ.എ. പവല്‍ സി ജഡേജ ബി അശ്വിന് 22, എസ്.ഡി.ഹോപ്പ് എല്‍ബിഡബ്ളിയു ബി ഉമേഷ് യാദവ് 36, എസ്.ഒ. ഹെറ്റ്മെയര്‍ എല്ബിഡബ്ളിയും ബി കുല്‍ദീപ് യാദവ് 12, സുനില്‍ അംബ്രിസ് സി ജഡേജ ബി കുല്‍ദീപ് യാദവ് 18, ആര്.എല്‍. ചെയ്സ് നോട്ടൗട്ട് 98, എസ്.ഒ. ഡൗറിച്ച് എല്‍ബിഡബ്ളിയു ബി ഉമേഷ് യാദവ് 30, ജെ.ഒ.ഹോള്‍ഡര്‍ സി ഋഷഭ് പന്ത് ബി ഉമേഷ് യാദവ് 52, ഡി.ബിഷു നോട്ടൗട്ട് 2, എക്സ്ട്രാസ് 11, ആകെ ഏഴു വിക്കറ്റിന് 295.
വിക്കറ്റ് വീഴ്ച: 1-2,2-52, 3-86, 4-92, 5-113, 6-182, 7-286.ബൗളിങ്ങ്: ഉമേഷ് യാദവ് 23-2-83-3, എസ്.എന്‍. താക്കുര്‍ 1.4-0-9-0, ആര്.അശ്വിന് 24്.2- 7-49-1, കുല്‍ദീപ് യാദവ് 26-2-74-3, ആര്.എ. ജഡേജ 20-2-69-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: