ബീജിങ്ങ്: ചൈനക്കെതിരെ ആദ്യ വിജയം തേടി ഇന്ത്യ ഇറങ്ങുന്നു. സുഹോവു ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സന്ദേശ് ജിങ്കന് നയിക്കുന്നു ഇന്ത്യ ഇന്ന് ചൈനയുമായി ഏറ്റുമുട്ടും. വൈകിട്ട് അഞ്ചിനാണ് കിക്കോഫ്്. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം കാണാം.
ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ചൈനയില്‍ കളിക്കുന്നത്. ഇന്ത്യയില്‍ ഈ ടീമുകള്‍ പതിനേഴ് മത്സരങ്ങളില്‍ മാറ്റുരയ്ച്ചു. ഇതിലൊന്നില്‍ പോലും ഇന്ത്യക്ക് വിജയം നേടാനായില്ല. പന്ത്രണ്ട് മത്സരങ്ങളിലും ചൈന വിജയക്കൊടി പാറിച്ചു. ശേഷിക്കുന്ന അഞ്ചു മത്സരങ്ങള്‍ സമനിലയായി.
പതിനാറു വര്‍ഷം മുമ്പ് 2002 ലെ ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചൈന വിജയം നേടി.
നിലവില്‍ 76-ാം റാങ്കുകാരായ ചൈനയെ തോല്‍പ്പിക്കാന്‍ 97-ാം റാങ്കുകാരായ ഇന്ത്യക്ക് ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കേണ്ടിവരും. മത്സരം അവരുടെ മണ്ണിലായത് ചൈനയുടെ പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. ആരാധകരുടെ പിന്തുണയില്‍ കളിക്കുന്ന ചൈനയെ തോല്‍പ്പിക്കുക പ്രയാസകരമാണ്. ഇറ്റലിയുടെ മാഴ്സെലോ ലിപ്പിയാണ് ചൈനയുടെ പരിശീലകന്.
യുവാക്കളും പരിചയ സമ്പന്നരും അടങ്ങുന്ന ഇന്ത്യന്‍ ടീം ശക്തമാണ് . ചൈനയെ തോല്‍പ്പിക്കാവുന്ന ശുഭ പ്രതീക്ഷയിലാണ് ടീം. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കിരീടം നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്്. മലായാളികളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന് എന്നിവര്‍ ഇന്ത്യന്‍ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: