ബ്യൂണസ്അയേഴ്സ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍ യൂത്ത് ഒളിമ്പിക്സ് ഗെയിംസില്‍ പുരുഷന്മാരുടെ ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ ഉറപ്പാക്കി. ജപ്പാന്റെ കൊഡായ് നരോക്ക ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ച് ലക്ഷ്യന് സെന്‍ ഫൈനലില്‍ കടന്നു. ഫൈനലില്‍ കിരീടമണിഞ്ഞാല്‍ അത് ചരിത്രമാകും. യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ലക്ഷ്യ സെന്നിന് സ്വന്തമാകും. ചൈനയുടെ ലി ഷിഫെങ്ങാണ് ഫൈനലില്‍ എതിരാളി.
നിലവിലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായ ലക്ഷ്യ സെന്‍ സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് കൊഡായിയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 14-21, 21-15, 24-22.
ആദ്യ ഗെയിം സെന്നിന് 21-14 ന് നഷ്ടമായി. ശക്തമായി പൊരുതിയ സെന്‍ രണ്ടാം ഗെയിം 21-15 ന് തിരിച്ചുപിടിച്ചു.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇരുവരും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. 36 മിനിറ്റ് നീണ്ട് പോരാട്ടത്തിനൊടുവില്‍ 24-22 ന് ഗെയിം സ്വന്തമാക്കി സെന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
2010 ല്‍ സിങ്കപ്പൂരില്‍ നടന്ന ആദ്യ യൂത്ത ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രണോയ് കുമാര്‍ വെളളി മെഡല്‍ നേടിയിരുന്നു.
ഇന്ത്യയുടെ പുരുഷ, വനിത
ടീമുകള്‍ ക്വാര്‍ട്ടറില്‍
ബ്യൂണസ് അയേഴ്സ്: ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ യൂത്ത് ഒളിമ്പിക്സ് ഹോക്കിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പൂള് ബിയിലെ അവസാന മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. സഞ്ജയ് രണ്ട് ഗോളും ശിവം ആനന്ദ്, സുദീപ് ചിര്മാകോ, രാഹുല്‍ കുമാര്‍ രാജ്ബാര്‍ എന്നിവര്‍ ഓരോ ഗോളും നേടി. റോവന്‍ ചൈല്ഡ്സാണ് കാനഡയുടെ രണ്ട് ഗോളുകളും നേടിയത്.
പൂള് എ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഈ വിജയത്തോടെ പന്ത്രണ്ട് പോയിന്റുമായി ഇന്ത്യ പൂളില്‍ രണ്ടാം സ്ഥാനക്കാരായി. അര്‍ജന്റീനയാണ് ഗ്രൂപ്പ്് ജേതാക്കള്‍.
ഇന്ത്യക്കായി മുംതാസ് ഖാന് രണ്ട് ഗോളും റീറ്റ്, ലാല്റെംസിയാനി, ഇഷിക ചക്രവര്‍ത്തി എന്നിവര്‍ ഓരോ ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: