തിരുവനന്തപുരം: നവംബര്‍ 1ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ പ്രിന്റൗട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം. 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
30ന് ഉച്ചയ്ക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരുടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്.
കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്പോര്‍ട്സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിന്റെ സംഘാടക സമിതി രക്ഷാധികാരി കൂടിയായ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കളി കാണാനെത്തും. കുടുംബശ്രീ, ജയില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്റ്റേഡിയത്തിലെ ഭക്ഷണ വിതരണം. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. റിഡ്ജ് മീഡിയ ആന്റ് ഇവന്റ്സാണ് മത്സരത്തിന്റെ മാര്‍ക്കറ്റിങ്ങ് പാര്‍ട്ണര്‍. അനന്തപുരി ഹോസ്പിറ്റല്‍സാണ് മെഡിക്കല്‍ പാര്‍ട്ണര്‍.
മത്സരത്തിന്റെ സംഘാടക സമിതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിഎ സ്വരൂപിച്ച 50 ലക്ഷം രൂപ ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് കെസിഎ ട്രഷറര്‍ കെ.എം. അബ്ദുറഹിമാന് പറഞ്ഞു. കെസിഎ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
കെസിഎ പ്രസിഡന്റ് സജന് കെ.വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏകദിനത്തിന്റെ ഉപദേശക സമിതി ചെയര്മാന് വി.ശിവന്‍കുട്ടി, തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സുദര്ശനന്, ബിസിസിഐ അംഗം ജയേഷ് ജോര്‍ജ്, കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍, ജോയിന്റ് സെക്രട്ടറി രജിത്ത് രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: