ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്ന വാദങ്ങളെല്ലാം പൊളിയുന്നു. റിലയന്‍സിന് 30,000 കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന രാഹുലിന്റെ വാദമാണ് ഫ്രഞ്ച് വിമാനനിര്‍മാണ കമ്പനിയായ ദസോള്‍ട്ട് നടത്തിയ വെളിപ്പെടുത്തലോടെ കള്ളമെന്ന് തെളിഞ്ഞത്.
34,000 കോടി രൂപയുടെ ഓഫ്സറ്റ് കരാറില്‍ പത്തുശതമാനം മാത്രമാണ് റിലയന്‍സിന് ലഭിക്കുകയെന്നായിരുന്നു ദസോള്‍ട്ടിന്റെ വെളിപ്പെടുത്തല്‍. 3000-3500 കോടി രൂപയുടെ കരാര്‍ മാത്രമാണ് റിലയന്‍സിനുള്ളത്. രണ്ടുവര്‍ഷം മുമ്പ് റിലയന്‍സ് ഏറ്റെടുത്ത പിപവേവ് കമ്പനിയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് 10 ശതമാനം കരാര്‍ റിലയന്‍സിന് ലഭിച്ചത്.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് അടക്കം നൂറോളം കമ്പനികളുമായി ദസോള്‍ട്ട് ഏവിയേഷന്‍ ചര്‍ച്ച നടത്തുകയാണ്. മുപ്പതു ഇന്ത്യന്‍ കമ്പനികളുമായി ഓഫ്സറ്റ് കരാറായെന്നും ദസോള്‍ട്ട് വെളിപ്പെടുത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഇതുവരെ പറഞ്ഞുപരത്തിയതെല്ലാം കള്ളങ്ങളാണെന്നു വ്യക്തമാവുകയാണ്. കള്ളങ്ങളുടെ പരമ്പര നടത്തുന്നയാളെന്ന് ബിജെപി രാഹുലിനെ പരിഹസിച്ചു. രാഹുല്‍ നൂറുതവണ ആവര്‍ത്തിച്ചാലും നുണ സത്യമാകില്ലെന്ന് കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
ഇത്രയധികം നുണകള്‍ തുടര്‍ച്ചയായി പറയുന്ന വ്യക്തിയെ ആദ്യമായാണ് കാണുന്നത്. യാതൊരു വിഷയങ്ങളും ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ നുണപ്രചാരണവുമായി രാഹുല്‍ മുന്നോട്ട് പോകുന്നത്. 2007ലും 2012ലും യുപിഎ ധാരണയിലെത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് മികച്ച കരാറാണ് മോദി സര്‍ക്കാര്‍ ഒപ്പുവച്ചത്. അതിവേഗത്തിലുള്ള കൈമാറ്റം, പരിപാലന ചുമതല, സ്പെയര്‍ പാര്‍ട്ടുകളുടെ ലഭ്യത അടക്കം നിരവധി മേന്മകള് പുതിയ കരാറിലുണ്ട്.
2012ല്‍ കരാര്‍ യാഥാര്‍ഥ്യമാകാതെ പോയതിന് കാരണം അന്നത്തെ പ്രഥമ കുടുംബത്തിലെ അടുപ്പക്കാര്‍ക്ക് കരാറുകൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്ന അവസ്ഥ വന്നതോടെയാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ഇല്ലാതാക്കിയായിരുന്നു ആ നടപടി. ഇതിനെ മറച്ചു പിടിക്കാനാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ തുടര്‍ച്ചയായി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. റഫാല്‍ കരാറില്‍ അഴിമതിയില്ലെന്ന് വ്യക്തമായതോടെ മറ്റു പ്രതിപക്ഷ കക്ഷികളെല്ലാം വിഷയം ഉപേക്ഷിച്ചിരിക്കുകയാണ്, പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: