അയ്യപ്പനെക്കുറിച്ച് പറയുമ്പോള്‍ വാവര് സ്വാമിയെ ഓര്‍ക്കാതെ പറ്റില്ല. അയ്യപ്പന്റെ അംഗരക്ഷകനായിരുന്നു വാവര്. ശാസ്താംപാട്ടുകളിലും ശ്രീഭൂതനാഥോപാഖ്യാനം എന്ന സംസ്കൃതഗ്രന്ഥത്തിലുമാണ് വാവരിന്റെ സാന്നിദ്ധ്യം പ്രകടമാകുന്നത്. ശാസ്താംപാട്ടുകളില്‍ അയ്യപ്പന്റെ ഉറ്റ മിത്രമായാണ് വാവര് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ശ്രീഭൂതനഥോപാഖ്യാനത്തില്‍ ‘വാപരന്’ എന്ന പേരില്‍ അയ്യപ്പന്റെ അംഗരക്ഷകനായി വാവര് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്.
കേരളത്തിന്റെ മതസൗഹാര്‍ദ്ദ ഭൂപടത്തില്‍ വലിയ സ്ഥാനമാണു വാവര്‍ക്കും അയ്യപ്പനുമുള്ളതെന്ന് പരക്കെ വിശ്വസിക്കുന്നു. അതേസമയം വാവര് ഒരു കടല്‍ക്കൊള്ളക്കാരനായിരുന്നതായി ചില പാട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം അതിദയാലുവും നല്ല മനസ്സിനുടമയുമായിരുന്നു എന്നും പറയപ്പെടുന്നു. പന്തളം രാജാവിന് അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാല്‍ അറബിനാടുകളില്‍ നിന്നും വന്ന ചിലര്‍ കപ്പം നല്കാന് വിസമ്മതിച്ചു. വാവര് ആയിരുന്നു അതില്‍ പ്രമുഖന്. പന്തളം രാജാവിന്റെ അനുമതിയോടെ വാവരെ എതിരിടാന്‍ ചെന്ന അയ്യപ്പന് വാവരെ പരാജയപ്പെടുത്തി. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവര് സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പന് പാട്ടുകളില്‍ കാണുന്നു.
അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിയിലെത്തിയശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താംപാട്ടുകളില്‍ കാണാന്‍ കഴിയുന്നത്. അയ്യപ്പന് കുതിരപ്പുറത്തേറിയും വാവര് ആനപ്പുറത്തേറിയുമാണ് യുദ്ധം ചെയ്തതെന്ന് പാട്ടുകളില്‍ പറയുന്നുണ്ട്. ഇവര്‍ തുല്യ ശക്തികളായിരുന്നുവെന്നും വിജയ പരാജയങ്ങള്‍ നിര്‍ണയിക്കാനാവാതെ വന്നപ്പോള്‍ സന്ധിചെയ്യുകയായിരുന്നുവെന്നും ചില പരാമര്‍ശങ്ങള്‍ കാണാം. കപ്പലോട്ടക്കാരനായ വാവര് കപ്പം തരാത്തതില്‍ പ്രകോപിതനായ അയ്യപ്പന് വാവരുടെ കപ്പലിന്റെ പായ്മരങ്ങള്‍ ഒടിച്ചുകളഞ്ഞുവെന്നും ഭയപ്പെട്ട വാവര് തന്റെ കൈവളയൂരി കപ്പം നല്‍കിയെന്നും പറയുന്നു. അയ്യപ്പന് വിളക്കിന് ‘വാവരങ്കം’ എന്ന ശാസ്താം പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ‘വാവരങ്കം’ അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിന്റെ നാടകാവിഷ്ക്കാരമാണ്. ഇതില്‍ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെല്‍റ്റ് എന്നിവയാണ്. ഏതായാലും അയ്യപ്പനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വാവരെ മറക്കാനാകില്ല.
അയ്യപ്പനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള ശ്രീഭൂതനാഥോപാഖ്യാനത്തില്‍ വാപരന് എന്ന അംഗരക്ഷനാണ് വാവര്. മഹിഷീനിഗ്രഹം കഴിഞ്ഞ് പന്തളത്തേക്കു തിരിച്ചുപോവുകയായിരുന്ന അയ്യപ്പന് തന്റെ സംഘാംഗമായ വാപരനെ വിളിച്ച് ആ വഴി കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കാന്‍ നിര്‍ദ്ദേശിച്ചു. തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയ അയ്യപ്പന് ക്ഷേത്രം നിര്‍മ്മിച്ചുനല്‍കിയ പന്തളം രാജാവ് വാപരന് എരുമേലിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചുകൊടുത്തു. കൂടാതെ ശബരിമലയില്‍ അയ്യപ്പക്ഷേത്രത്തിനു സമീപവും ഒരു വാവര് ക്ഷേത്രം പണി കഴിപ്പിച്ചു. വാവരുപള്ളി എന്നറിയപ്പെടുന്നതിതാണ്. ഈ കഥയുടെ ശരിതെറ്റുകള്‍ ഇവിടെ പ്രസക്തമല്ല.
മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ലോകത്തിലെ ഒരേയൊരാരാധനാലയം ഒരു പക്ഷേ വാവരുപളളി മാത്രമായിരിക്കാം. കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്. വാവര് കുരുമുളക് കച്ചവടത്തിന് വന്നവയാളാണെന്നതിന് തെളിവായി പലരും കുരുമുളക് ചൂണ്ടിക്കാട്ടുന്നു. ഇത് ഇവിടെ ഉദ്ധരിക്കാന്‍ കാരണം സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ നാമജപഘോഷയാത്രയും എതിര് പ്രചരണവുമാണ്.
ഒരുമ തകര്‍ക്കാനുള്ള ഗൂഢോദ്ദേശമാണ് നാമജപയാത്രയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷേപിച്ചത്. അതോടൊപ്പം മേല്‍ജാതി-കീഴ്ജാതി പോരിലേക്കുള്ള പോക്കെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചിട്ടുണ്ട്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് ഒരുപടി കൂടി കടന്ന് ദേവസ്വം മന്ത്രി കടകംപള്ളി തട്ടിവിട്ടു. വര്‍ഗീയ സംഘര്‍ഷമാണ് ഇവരുടെ ലക്ഷ്യമെന്നും ദേവസ്വം മന്ത്രിയുടെ മേമ്പൊടി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനാകട്ടെ ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ലോങ്ങ് മാര്‍ച്ചിനെയാണ് പിടികൂടിയത്. കേരളത്തിന്റെ മതേതര മനസ്സിനെ വികാരപരമായി തിളപ്പിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
എന്തിനാണ് സാറന്മാരെ എഴുതാപ്പുറം വായിക്കുന്നത്. ശബരിമലയില്‍ ആചാരമര്യാദകള്‍ നിര്‍ബാധം തുടരണമെന്ന് മാത്രമാണ് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിവിധിയാണല്ലോ ഇങ്ങിനെയൊരാവശ്യത്തിലേക്കും ജനവികാരത്തിനും വഴിവച്ചത്. സുപ്രീംകോടതിവിധി കാര്യങ്ങള്‍ ബോധ്യപ്പെടാതെയാണെന്ന് അഞ്ചംഗ ബഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അഭിപ്രായപ്പെട്ടിരുന്നു. അതിനെ സ്വാഗതം ചെയ്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും വിധിയിലെ അപാകതയിലേക്ക് വിരല്‍ചൂണ്ടിയിട്ടുണ്ട്. എന്തുകൊണ്ട് എല്ലാ പ്രായക്കാരായ വനിതകള്‍ക്കും മലചവിട്ടാമെന്ന സുപ്രീംകോടതി വിധിവന്നു. ഇടതു സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തന്നെയാണ് ഇതിലേക്ക് നയിച്ചത്. ക്ഷേത്രങ്ങളോടുള്ള അറപ്പും വെറുപ്പം കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കുത്തിക്കയറ്റി.
ഒരു അയ്യപ്പഭക്തയും പ്രായം കണക്കിലെടുക്കാതെ അയ്യപ്പസന്നിധിയില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഭക്തജനവികാരം അതിനെതിരുമാണ്. ഇത് അറിയാത്തവരല്ല കമ്മ്യൂണിസ്റ്റ് നേതൃത്വം. യഥാര്‍ത്ഥത്തില്‍ കലാപം പ്രതീക്ഷിച്ച് സത്യവാങ്മൂലം നല്‍കുകയായിരുന്നു എന്നുവ്യക്തം. മതവും ഈശ്വരഭക്തിയും കമ്മ്യൂണിസത്തിന് സ്വീകാര്യമല്ല. ഇത് പഴങ്കഥയല്ല. കഴിഞ്ഞനിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഐഷാപോറ്റിയേയും എം.എം.മോനായിയേയും താക്കീതുചെയ്ത പാര്‍ട്ടിയാണല്ലോ സിപിഎം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുത് പുഷ്പാഞ്ജലി നടത്തിയതില്‍ പ്രതിഷേധിച്ചത് കോടിയേരി ബാലകൃഷ്ണനല്ലെ?
ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ല. ഒരു കൊടിയുടെയും പിന്‍ബലമില്ലാത്ത പന്തളത്ത് പതിനായിരങ്ങള്‍ ഒത്തുകൂടിയത് ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ ആഹ്വാന പ്രകാരവുമല്ല. എന്നാല്‍ ഭക്തജനങ്ങളുടെ വികാരങ്ങള്‍ ചവിട്ടിത്തേക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ എവിടെയും എതിര്‍ത്ത പാരമ്പര്യമാണ് ബിജെപിക്ക്. ശബരിമലയുടെ കാര്യത്തിലും അതുതന്നെയാണുണ്ടായത്. ശബരിമലയുടെ അനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി കൊടിപിടിച്ച് സമരം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാകട്ടെ ഭക്തരെ അപഹസിക്കാനും അവഹേളിക്കാനുമാണ് കൊടിയും പിടിച്ച് പടക്കളത്തിലിറങ്ങുന്നത്.
വര്‍ഗീയകലാപത്തിനാണ് ശ്രീധരന്‍പിള്ളയുടെ ലോങ് മാര്‍ച്ച് എന്നുപറയുന്ന മന്ത്രിമാര്‍ കൂപമണ്ഡൂകങ്ങളാണോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ശ്രീധരന്‍പിള്ള തിരുവനന്തപുരത്തേക്കാണ് മാര്‍ച്ച് നയിക്കുന്നത്. അല്ലാതെ ശബരിമലയിലേക്കല്ല. ശബരിമലയിലെ വാവര് പള്ളി പൊളിക്കുമെന്നോ പൊളിക്കണമെന്നോ ഭക്തജനങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല. ഒരുകാര്യം ഉറപ്പാണ് ജനരോഷം ഉയരുമ്പോള്‍ ഒരു പള്ളി തകരും അത് കടകംപള്ളിയാണ്. അതോടൊപ്പം കൊടിയുപേക്ഷിച്ച് ഭജനപാടുന്ന മുല്ലപ്പള്ളിയും തകര്‍ന്നടിഞ്ഞേക്കാം. കൊടിയേതെന്ന് നോക്കിയല്ല ജനങ്ങള്‍ മുന്നേറുന്നത്. എല്ലാ കൊടിയും ഉപേക്ഷിച്ച് ഭക്തര്‍ അയ്യപ്പനുവേണ്ടി രംഗത്തുണ്ട്. കൈക്കുഞ്ഞുങ്ങളുമായുള്ള അമ്മമാരെപോലും ലോങ്മാര്‍ച്ചില്‍ കാണാം. അണിനിരക്കുന്നവര്‍ നായരാണോ നമ്പൂതിരിയാണോ നായാടിയാണോ എന്നാരും കിള്ളിനോക്കുന്നില്ല. അവരുടെ മനസ്സില്‍ അയ്യപ്പന് മാത്രമാണ്. മുഴങ്ങുന്നത് ശരമണന്ത്രം മാത്രമാണ്. ശബരിമല ആചാരത്തെ തെറ്റിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ദൃഢചിത്തമാണവര്‍ക്ക്. അവരുടെ വികാര വിചാരങ്ങളെ ചവിട്ടിത്തേക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല.
പട്ടാളത്തെ ഇറക്കി സുപ്രീം കോടതിവിധി നടപ്പാക്കണമെന്ന് ചില വിടുവായന് തവളകള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രളയത്തിന് കേരളത്തെ സഹായിക്കാനെത്തിയ പട്ടാളം ഭക്തര്‍ക്കെതിരെ തുപ്പാക്കി ഉപയോഗിക്കാനെത്തുമോ? സന്നിധാനത്ത് 500 വനിതാ പോലീസിനെ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച യേമാന് വാക്കുമാറ്റി. അന്യ സംസ്ഥാനത്തുനിന്നും വനിതാ പോലീസിനെ ഇറക്കുമതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ മുഖ്യമന്ത്രിയും മലക്കം മറിഞ്ഞു. തെരുവില്‍ നടക്കുന്നവര്‍ക്ക് ഭക്തിമാത്രമല്ല, ശക്തിയുമുണ്ടെന്ന് അനുദിനം ബോധ്യപ്പെടുകയാണ്. പിടിവാശി ഉപേക്ഷിച്ച് സമവായത്തിന്റെ മാര്‍ഗം അതാണ് ഭരണാധികാരിക്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: