കൊച്ചി: പ്രളയദുരിതത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴിയുള്ള ഒരുലക്ഷം രൂപയുടെ വായ്പ വീട്ടമ്മമാര്‍ക്ക് കൂടുതല്‍ കുരുക്കാകുന്നു.
കുടുംബശ്രീ വഴി ഒരു ലക്ഷംരൂപ വരെ പലിശരഹിതമായി വായ്പ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രളയം പിന്നിട്ട് രണ്ടുമാസം കഴിയുമ്പോഴും വായ്പ ലഭിച്ചില്ല.
ഒരു ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങി നല്‍കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറി.
പ്രളയത്തിന് ശേഷം തിരികെ വീട്ടിലേക്കെത്തിയവര്‍ കടം വാങ്ങിയും പണയം വച്ചും ഗൃഹോപകരണങ്ങള്‍ വാങ്ങിയിരുന്നു. അതിനാല്‍ പുതിയ നിര്‍ദേശത്തിനെതിരെ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുയര്‍ന്നു.
ഇതോടെ തീരുമാനം സര്‍ക്കാര്‍ വീണ്ടും തിരുത്തി. ഇപ്പോള്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം കുടുംബശ്രീ വഴി നല്കുന്ന പ്രത്യേക ഫോറത്തില്‍ നഷ്ടമായ സാധനങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം.
അത് സിഡിഎസ്സിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് വിലയിരുത്തി ബാങ്കില്‍ സമര്‍പ്പിക്കും. പിന്നീട് ബാങ്ക് നടത്തുന്ന അന്വേഷണത്തിന് ശേഷമാണ് എത്ര തുക വരെ അനുവദിക്കാമെന്ന് തീരുമാനിക്കുന്നത്.
നിലവില്‍ കുടുംബശ്രീ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അടച്ചു തീരാനുള്ള തുക പിടിച്ച ശേഷം ബാക്കി മാത്രമേ നല്‍കുകയുള്ളു. ഫലത്തില്‍ ഇതുകൊണ്ട് വീട്ടമ്മമാര്‍ക്ക് ഒരു പ്രയോജനവുമില്ല.
കുടുംബശ്രീ അംഗങ്ങളായ ഭൂരിഭാഗം വീട്ടമ്മമാരും വായ്പ എടുത്തിട്ടുണ്ട്. പുതിയ വായ്പ എടുത്തവര്‍ക്കു പോലും ഈ നിബന്ധന ബാധകമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ലഭിക്കുന്ന തുകയില്‍ ഭീമമായ തുക കുടിശ്ശിക ഇനത്തില്‍ ബാങ്ക് തന്നെ പിടിക്കും.
പലിശ രഹിത വായ്പയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പദ്ധതിക്ക് ബാങ്ക് ഈടാക്കുന്നത് 11 ശതമാനം പലിശ. പലിശ രഹിതമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ഒന്‍പത് ശതമാനമെന്നു പറഞ്ഞു. എന്നാല്‍ 11 ശതമാനത്തില്‍ കുറച്ച് നല്കാന് സാധിക്കില്ലെന്നാണ് സംസ്ഥാന ബാങ്കേഴ്സ് സമിതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
നാലുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടിശ്ശിക ഇല്ലാതെ പണം അടച്ച് തീര്‍ക്കുമ്പോള്‍ പലിശ സബ്സിഡിയായി തിരികെ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രളയത്തിന് ശേഷം സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലതും തട്ടിപ്പായി മാറിയിരുന്നു. അതിനാല്‍ പലിശ തിരികെ ലഭിക്കുമെന്ന പ്രഖ്യാപനത്തെയും വീട്ടമ്മമാര്‍ സംശയത്തോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: