കൊച്ചി: തൃശൂരിലും എറണാകുളത്തും നടന്ന എടിഎം കവര്‍ച്ചകളും കോട്ടയത്ത് നടന്ന എടിഎം കവര്‍ച്ചാശ്രമങ്ങളും അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മൂന്ന് മേഖല കേന്ദ്രീകരിച്ചുള്ള സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘങ്ങള്‍ അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറി നടക്കുന്ന അന്വേഷണം പുരോഗമിക്കുകയാണ്. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ച പോലീസ്, മോഷ്ടാക്കള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരിരുന്നോ എന്നും പരിശോധിക്കും. അന്വേഷണത്തിന് ഡല്‍ഹി, തമിഴ്നാട് പോലീസുകളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്. സമീപ കാലത്ത് ജയില്‍ മോചിതരായ കുറ്റവാളികളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
കവര്‍ച്ച നടന്ന എടിഎമ്മുകളില്‍ നിന്നും ലഭിച്ച മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന വിരലടയാളം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്ക് പോലീസ് കൈമാറി. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇരുമ്പനത്തെ കവര്‍ച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ കൊരട്ടിയിലെത്തി ഇവിടെയും കവര്‍ച്ച നടത്തിയ ശേഷമാണ് മോഷ്ടാക്കള്‍ വാഹനം ഉപേക്ഷിച്ചത്. ഇതിന് ശേഷം ഇവര്‍ എങ്ങനെ രക്ഷപെട്ടുവെന്നതാണ് പോലീസ് പരിശോധിക്കുന്നത്. കവര്‍ച്ചക്കാര്‍ സംസ്ഥാനം വിട്ടുവെങ്കില്‍ ട്രെയിന്‍ അല്ലെങ്കില്‍ ബസ് മാര്ഗമായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് മുന്നോട്ടുപോകുന്നത്. പ്രത്യേക സംഘത്തിന് കുറ്റവാളികളെ കുടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: