ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. ഛത്തീസ്ഗഡ്കോണ്ഗ്രസ് പ്രദേശ് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദയാല്‍ ഉയിക്കാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുഖ്യമന്ത്രി രമണ്‍സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപിയിലെത്തിയത്. ബിലാസ്പൂരില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാംദയാല്‍ ഉയിക്കിന് ബിജെപി അംഗത്വം നല്കി.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ വനവാസി മുഖമാണ് പാലി തനാഖറില് നിന്നുള്ള നിയമസഭാംഗമായ രാംദയാല്‍. ബിലാസ്പൂര്‍ ഡിവിഷനിലെ ജനസ്വാധീനമുള്ള ഏക കോണ്‍ഗ്രസ് നേതാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ കൗശിക്കും പത്രസമ്മേളനം നടത്തിയാണ് രാംദയാല്‍ പാര്ട്ടിയിലെത്തുന്ന കാര്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ആശയങ്ങളും നയങ്ങളും എന്നേ ഉപേക്ഷിച്ചെന്നും പാര്‍ട്ടിയുടെ മുഖം വികൃതമായെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച രാംദയാല്‍ ഉയിക് ആരോപിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഷമതകള്‍ അനുഭവിച്ച് തുടരേണ്ടിവന്നിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബഗേല്‍ അടക്കമുള്ളവരുടെ ലൈംഗിക സിഡികള്‍ പുറത്തുവന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. ബഗാലിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിഷേധിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങളോട് കോണ്‍ഗ്രസ് എക്കാലവും മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
മുഖ്യമന്ത്രി രമണ്‍സിങ് ആദിവാസികളുടേയും പിന്നോക്കക്കാരുടേയും സമഗ്ര വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും രാംദയാല്‍ ഉയിക് പറഞ്ഞു. ഉയിക്കിനെ മര്‍വാഹിയിലോ പാലി തനഖറിലോ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: