കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെയും സമുദായസംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ നാമജപയാത്രങ്ങള് അണിനിരന്നത് പതിനായിരങ്ങള്‍.
മൂന്ന് മണിക്കൂറോളം നഗരത്തെ ഭക്തിസാന്ദ്രമാക്കിയ നാമജപ യാത്ര എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കിഴക്കേ നടയില്‍ സമാപിച്ചു. ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരക്കണക്കിന് സ്ത്രീകളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. എറണാകുളം കരയോഗത്തിന്റെയും, എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച നാമജപ യാത്രയില്‍ 27 സമുദായ സംഘടനകളും മുപ്പതോളം ഹൈന്ദവ സംഘടനകളും പങ്കെടുത്തു.
ആലങ്ങാട് സംഘത്തിന്റെ പ്രതിഷേധ പേട്ട തുള്ളലും ഭജനയും ശരണമന്ത്രങ്ങളും നാമജപയാത്രയെ ഭക്തി സാന്ദ്രമാക്കി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തന്ത്രി കുടുംബമാണ്. തന്ത്രി കുടുംബങ്ങളുമായി ആലോചിച്ചു മാത്രമേ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കാന്‍ പാടുള്ളു എന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്.കുമാര്‍ അയ്യപ്പ ചിത്രത്തില്‍ മാല ചാര്‍ത്തി. പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ, തന്ത്രി പ്രമുഖരായ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, ചേന്നാസ് ചെറിയ നാരായണന് നമ്പൂതിരിപ്പാട്, ഏഴിക്കോട് ശശി നമ്പൂതിരിപ്പാട്, എടമന ദാമോദരന്‍ നമ്പൂതിരിപ്പാട്, എം.പിമാരായ സുരേഷ് ഗോപി, പ്രൊഫ.കെ.വി തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, ഹൈബി ഈഡന് എംഎല്‍എ, ഗായകന് ബിജു നാരായണന് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നാമപജപ യാത്ര മേനക, ഹൈക്കോടതി ജംങ്ഷന് ചുറ്റി ടി.ഡി.റോഡ് വഴി ശിവക്ഷേത്രത്തിന് കിഴക്കേ നടയില്‍ സമാപിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: