തൊടുപുഴ: ഇന്നലെ നടന്ന പിഎസ്സി പരീക്ഷയ്ക്കിടെ മഴയെത്തിയത് ഉദ്യോഗാര്‍ഥികളെ വലച്ചു. തൊടുപുഴ തെനംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ് സ്കൂളില്‍ നടന്ന പരീക്ഷ പൂര്‍ത്തീകരിച്ചത് മെഴുകുതിരി വെളിച്ചത്തില്‍. നഗരത്തില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.
ഈ സമയം കാറ്റുകൂടി വീശിയതോടെ ക്ലാസ് മുറിയുടെ ജനലുകള്‍ അടയ്ക്കേണ്ടിവന്നു. 2.45 ഓടെ വൈദ്യുതി ബന്ധം നിലച്ചു. എലിയും പക്ഷികളും കയറാതിരിക്കുന്നതിനായി വെന്റലേറ്ററുകള് നെറ്റ് ഇട്ട് കവര്‍ ചെയ്തിരുന്നു. ഇതോടെ ക്ലാസ് മുറികള്‍ ഇരുട്ടിലായി. ഇത് മനസ്സിലാക്കിയ സ്കൂള്‍ അധികൃതര്‍ മെഴുകുതിരികളുമായി എത്തി. ഓരോ ഉദ്യോഗാര്‍ഥികളുടെയും മുമ്പില്‍ കത്തിച്ചുവച്ചു.
ഈ വെളിച്ചത്തിലാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. അല്‍പ്പനേരം വെളിച്ചമില്ലാതെ വിഷമിച്ചെങ്കിലും സ്കൂള്‍ അധികൃതരുടെ ഇടപെടല്‍ കരുത്തായതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മൂന്ന് നിലയുള്ള കെട്ടിടത്തോട് ചേര്‍ന്ന് തിട്ടയും മരങ്ങളും ഉള്ളതിനാല്‍ ഏറ്റവും താഴത്തെ നിലയിലാണ് വെളിച്ചക്കുറവ് കൂടുതലായി അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയായിരുന്നു സെക്രട്ടറിയേറ്റ് അസിസ്റ്റന്‍ഡ് തസ്തികയിലേക്കുള്ള പരീക്ഷ ജില്ലയില്‍ നടന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: