പത്തനംതിട്ട: ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് തീരാദുരിതങ്ങള്‍. യുവതികളെ സന്നിധാനത്തെത്തിക്കാന്‍ തിടുക്കം കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന പ്രശ്നങ്ങളെ വിസ്മരിക്കുന്നു. ജലദൗര്‍ലഭ്യവും ശൗചാലയങ്ങളുടെ പരിമിതിയുമാണ് അയ്യപ്പഭക്തര്‍ സഹിക്കേണ്ടിവരുന്ന പ്രധാന ബുദ്ധിമുട്ടുകള്‍. കുടിവെള്ളക്ഷാമവും ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂക്ഷമാകും. പ്രളയാനന്തരം പമ്പയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ബാക്കിയില്ലാത്ത സാഹചര്യത്തില്‍ ഭക്തരെ പൂര്‍ണ്ണമായും നിലയ്ക്കലില്‍ ഉള്‍ക്കൊള്ളേണ്ടി വരുമെന്നതാണ് ഈവര്‍ഷത്തെ വെല്ലുവിളി.
പ്രളയത്തോടെ പതറിപ്പോയ ദേവസ്വംബോര്‍ഡ് ഇപ്പോള്‍ നാഥനില്ലാക്കളരി ആയതോടെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തും തിരക്കേറുന്ന ദിവസങ്ങളില്‍ വെള്ളമില്ലാതെ ശുചിമുറികള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ടു കുളങ്ങളും കടുവാത്തോട്ടിലെ ചെറിയ തടയണയുമാണ് നിലയ്ക്കലിലെ ജലസ്രോതസ്. മണ്ഡലക്കാലം പകുതിയാകുമ്പോഴേക്കും കുളങ്ങള്‍ വറ്റുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. പിന്നീട് പമ്പയില്‍നിന്നും ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈവര്‍ഷം ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
നിലയ്ക്കല്‍ അടിസ്ഥാന ഇടത്താവളമാകുന്നതോടെ തീര്‍ത്ഥാടകരുടെ തിരക്ക് പതിന്മടങ്ങ് വര്‍ധിക്കും. ഇതിനിടയിലൂടെ ടാങ്കറില്‍ വെള്ളമെത്തിക്കുന്നതും പ്രതിസന്ധിയാകും. തീര്‍ത്ഥാടനകാലത്ത് 50,000 ഭക്തരും സേവനത്തിനുള്ള 1000 പോലീസുകാരും മറ്റ് ജീവനക്കാരും ഒരേസമയം നിലയ്ക്കലില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടേക്ക് വേണ്ടത്. പ്രതിദിനം ആറ് ലക്ഷം ലിറ്റര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷവും ടാങ്കറില്‍ എത്തിക്കാനായത്.
കന്നിമാസ പൂജക്ക് നടതുറന്നപ്പോഴും വെള്ളമില്ലാതെ ശുചിമുറികള്‍ അടച്ചിടേണ്ടിവന്നു. ജലക്ഷാമത്തിന് പരിഹാരമായി എട്ട് വര്ഷംമുന്പ് തയ്യാറാക്കിയ നിലയ്ക്കല്‍ ജലവിതരണപദ്ധതി എങ്ങും എത്തിയില്ല. സീതത്തോട്ടില്‍ നിന്നും കക്കാട്ടാറില്‍ നിന്നും വെള്ളം പമ്പുചെയ്ത് നിലയ്ക്കലില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ഒന്നാം ഘട്ടമായ കിണറിന്റെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിലയ്ക്കലില്‍ നേരത്തെ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാപ്പുകള്‍ ഭൂരിഭാഗവും തകരാറിലാണ്. ഇവയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: