ചങ്ങനാശേരി: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധപരിപാടികളുടെ പേരില്‍ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം എന്‍എസ്എസ്സിനെ ഹൈജാക്ക് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് എന്‍എസ്എസ്. ശബരിമല സമരത്തില്‍ അണിചേര്ന്നതിലെ അപകടം എന്‍എസ്എസ് തിരിച്ചറിയണമെന്ന് പാര്‍ട്ടിപത്രത്തിലെ ലേഖനത്തില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എന്‍എസ്എസിന്റെ പ്രസ്താവന.
ലേഖനത്തിലൂടെ കോടിയേരി ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ശബരിമല വിഷയത്തില്‍ 2006ല്‍ കേസിന്റെ ഉത്ഭവം മുതല്‍ കക്ഷിചേര്‍ന്ന് ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തിവരുകയാണ്. വിശ്വാസിസമൂഹത്തോടൊപ്പമാണ് ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലകൊള്ളുന്നത്. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞും സവര്‍ണ്ണ-അവര്‍ണമുദ്ര കുത്തിയും ഈ സംരംഭത്തെ തടയാന്‍ ആരുശ്രമിച്ചാലും, എന്‍എസ്എസ് ഇക്കാര്യത്തിലെടുത്ത നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന വിധിവന്നപ്പോള്‍, ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും വിശ്വാസിസമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെയും സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും വിധിനടപ്പാക്കാന്‍ തിടുക്കത്തില്‍ നടപടി സ്വീകരിച്ചു. ഇതോടെയാണ് വിശ്വാസികളുടെ വികാരം ഉണരാനിടയായത്. നിയമനടപടികള്‍ക്കും അതോടൊപ്പം സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ക്കുമാണ് എന്‍എസ്എസ് നേതൃത്വം നല്‍കുന്നതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: