തിരുവനന്തപുരം: എന്‍ഡിഎ സംസ്ഥാന ചെയര്മാന് പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയ്ക്ക് ജില്ലയില്‍ ആയിരങ്ങളെ അണിനിരത്തി വന്‍ സ്വീകരണം നല്‍കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്മാന് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14ന് രാവിലെ ആലംകോട്ടുനിന്ന് ആരംഭിക്കുന്ന യാത്രയില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിചേരും.
ആറ്റിങ്ങല്‍, വര്‍ക്കല, വാമനപുരം എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഇവിടെ എത്തിച്ചേരുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന യാത്ര സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്യും. കര്‍ണാടക എംഎല്‍എമാരായ ഡോ. ഭരത് ഷെട്ടി, ഡോ. ഹരീഷ്പുഞ്ച എന്നിവര്‍ സംബന്ധിക്കും. യാത്ര ഒരുമണിക്ക് ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ എത്തിച്ചേരും. വൈകുന്നേരം നാലുമണിയോടുകൂടി പള്ളിപ്പുറം സി ആര്‍പി ക്യാമ്പിനു സമീപം തോന്നല്‍ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നെടുമങ്ങാട്, കഴക്കൂട്ടം ചെറയിന്കീഴ് മണ്ഡലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും ഭക്തജനങ്ങളും പങ്കെടുക്കും. കഴക്കൂട്ടത്ത് സമാപിക്കുന്ന യോഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ സംസാരിക്കും.
15ന് രാവിലെ 10.30ന് പട്ടത്തുനിന്ന് യാത്രതുടങ്ങും. എന്‍ഡിഎ സംസ്ഥാന നേതാക്കളോടൊപ്പം ബിജെപി ദേശീയ നേതാക്കളും യാത്രയില്‍ പങ്കെടുക്കും. സെക്രട്ടേറിയറ്റിനുമുന്നില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സംസാരിക്കും. ശരണം വിളികളുമായി അരലക്ഷത്തോളം ഭക്തര്‍ ജില്ലയിലെ വിവിധ സ്വീകരണ പരിപാടികളിലായി പങ്കെടുക്കുമെന്ന് സുരേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു.പി. നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: