ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റില്‍ ഇന്നലെ പൊലിഞ്ഞത് 12 ജീവന്. ഗജപതി ജില്ലയിലെ റായഗഡ ബ്ലോക്കിനു കീഴില്‍ വരുന്ന ബരഘരയിലാണ് ദുരന്തമുണ്ടായത്. രക്ഷതേടി ഗുഹയില്‍ അഭയം പ്രാപിച്ച മൂന്നു കുട്ടികളുള്‍പ്പെടെ 12 ആദിവാസികളാണ് പാറയിടിഞ്ഞു വീണ് മരിച്ചത്. നാലു പേരെ കാണാതായി. ഇതോടെ തിത്ലി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ദുരന്തമുണ്ടായ വിവരം തങ്ങള്‍ക്ക് ലഭിച്ചതായും ദുരന്തനിവാരണ സംഘത്തെ ഉടന്‍ സ്ഥലത്തേക്ക് അയക്കുമെന്നും സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ ബിഷ്ണുപഥ സേഥി അറിയിച്ചു. ചുഴലിക്കാറ്റ് ആദ്യം ആഘാതമേല്‍പ്പിക്കുന്ന തീരദേശ മേഖലയിലാണ് ജില്ലാ അധികൃതര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഒഡീഷ സര്‍ക്കാര്‍ ശനിയാഴ്ച മുതല്‍ ഹെലികോപ്റ്റര്‍ വഴി ഭക്ഷ്യവസ്തുക്കള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ബാലാസോര്‍, ഗജപതി, റയ്ഗഡ, മയൂര്‍ഭഞ്ജ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിത്ലി ഏറെ ദുരന്തം വിതച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: