കോഴിക്കോട്: കേരളത്തിലെ മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കേരള വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിനാവശ്യമായ 75 ലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 60 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. മുടങ്ങിക്കിടക്കുന്ന 96 ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 740 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഇടുക്കിയില്‍ മാത്രം മുടങ്ങിക്കിടക്കുന്നത് 20 പദ്ധതികള്‍. ഭരണാനുമതിയും സാങ്കേതികാനുമതിയും പരിസ്ഥിതി അനുവാദവും ലഭിച്ച പദ്ധതികള്‍ പോലും ഇഴഞ്ഞുനീങ്ങുന്നു. 1997ല്‍ കമ്മീഷന് ചെയ്യേണ്ട കണ്ണൂര്‍ ജില്ലയിലെ വഞ്ചിയം പദ്ധതിയുടെ 20 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്.
കേരളം നേരിടുന്ന വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കില്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയതീരുമാനങ്ങള്‍ വേണം. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രളയദുരിതകാലത്തെ ഒറ്റക്കെട്ടായി നേരിട്ട ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസ നടപടികളില്‍ കടുത്ത വിവേചനമുണ്ടായി. സാലറി ചാലഞ്ചിലൂടെ ജീവനക്കാരെ സര്‍ക്കാര്‍ വേട്ടയാടുന്നു. ആയുഷ്മാന്‍ ഭാരത് പോലെയുള്ള ചികിത്സാരംഗത്തെ വിപ്ലവകരമായ പദ്ധതികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖില ഭാരതീയ വൈദ്യുതി മസ്ദൂര്‍ സംഘ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആര്. മുരളീകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വൈദ്യുതി മസ്ദൂര്‍ സംഘം സംസ്ഥാന അധ്യക്ഷന്‍ എം.പി. രാജീവന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, കെ.കെ. വിനയന്, ടി. ദേവാനന്ദന്, കെ. മോഹനന്, രാജീവ്, ചന്ദ്രന്. സി എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ടി. മനോജ്, വി.കെ. അജിത്ത്, സി. ഗിരീഷ്കുമാര്‍, കെ.ജി. ജയകുമാര്‍, രാജേഷ്, എം.പി. അനില്‍കുമാര്‍, എ.കെ. ബാബു എന്നിവര്‍ സംസാരിച്ചു.
ഉപഭോക്താക്കളുടെ എണ്ണത്തിന്റെ ആനുപാതികമായി സെക്ഷന്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുക, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ കുറ്റമറ്റതാക്കുക, ഫീല്‍ഡ് ജീവിക്കാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുക, പി.എസ്സി ലിസ്റ്റില്‍ നിന്ന് നിയമിച്ച കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: