തിരുവനന്തപുരം: പ്രളയദുരന്തത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ സംഘം വിദേശങ്ങളില്‍ പണപ്പിരിവിന് പോകാനുള്ള നീക്കം നടത്തിയത് ചെപ്പടി വിദ്യയിലൂടെ. തട്ടിക്കൂട്ട് യാത്രകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശകാര്യവകുപ്പ് മന്ത്രിമാരുടെ യാത്രാ അനുമതി സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ആരാഞ്ഞു. യാത്രാ അനുമതിയിലെ ഉദ്ദേശ്യങ്ങളല്ല സന്ദര്‍ശനത്തിനെന്നും കണ്ടെത്തി. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാകും. ഈ മാസം 17 മുതല്‍ 21 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് യുഎഇക്ക് പോകുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു.
ഓരോ മന്ത്രിയുടെയും കൂടെ 15 മുതല്‍ 20 പേര് അടങ്ങുന്ന ഉദ്യോഗസ്ഥ വൃന്ദവും അനുഗമിക്കാനായിരുന്നു തീരു മാനം. പണം പിരിക്കാന്‍ പോകുന്നതിന് ഇത്രയും ഉദ്യോഗസ്ഥര്‍ എന്തിനെന്നാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. അമേരിക്കയില്‍ പോകുന്ന മന്ത്രി ജി. സുധാകരനെ അനുഗമിക്കുന്നത് 16 പേര്. ശ്രീലങ്കയില്‍ പോകുന്ന ടി.പി. രാമകൃഷണനെ അനുഗമിക്കുന്നതാകട്ടെ 17 പേര്. മറ്റ് ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നതിനാലാണ് ഇത്രയധികം ഉദ്യോഗസ്ഥന്മാരെ കൂടെക്കൂട്ടുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും വിദേശ യാത്രകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ധനമന്ത്രി തോമസ് ഐസക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴാണ് വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ജീവനക്കാരും മന്ത്രിമാരും രംഗത്ത് ഇറങ്ങിയത്.
വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണങ്ങളിലാകട്ടെ പലതും പാര്‍ട്ടി പരിപാടികള്‍. സിപിഎമ്മിന്റെ മന്ത്രിമാരുടെ പരിപാടികള്‍ അധികവും സംഘടിപ്പിക്കുന്നതാകട്ടെ പാര്‍ട്ടിയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന പ്രവാസി സംഘടനകള്‍. പ്രളയദുരിതാശ്വാസത്തിനായി ഈ സംഘടനകളില്‍ നിന്ന് പണം സ്വരൂപിക്കാനാണെങ്കില് മന്ത്രിതല സംഘം അങ്ങോട്ട് പോകാതെ തന്നെ സംഭാവന അയയ്ച്ച് നല്‍കും. എംബസികള്‍ വഴി നടത്തിയ അന്വേഷണത്തിലും രജിസ്ട്രേഷന് പോലും ഇല്ലാത്ത സംഘടനകളെയാണ് ഔദ്യോഗിക സംഘടനകളായി കാണിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
പ്രവാസി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകുന്നുണ്ട്. പണം പിരിക്കലിനോടൊപ്പം വോട്ട് പിടിത്തത്തിനും ഇതോടനുബന്ധിച്ച് കോപ്പ് കൂട്ടിയിരുന്നു. ഇത്രയും മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നതും രാജ്യത്ത് ആദ്യമാണ്. സംസ്ഥാനത്ത് ഉണ്ടായതിനേക്കാള്‍ അതി രൂക്ഷമായി ആയിരക്കണക്കിന് പേര് മരിച്ച പ്രകൃതി ദുരന്തങ്ങള്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ ഉണ്ടായപ്പോഴും ഇത്രയധികം മന്ത്രിമാര്‍ വിദേശത്തേക്ക് പോയിട്ടില്ല. കേരളത്തിന് അനുമതി നല്കിയാല് ഇത് ഒരുകീഴ്വഴക്കമാകും. അതിനാല്‍ നിലവിലെ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് മന്ത്രിമാരുടെ യാത്ര സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടത്.
യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ബഹ്റിന്, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, കാനഡ, യുകെ, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.
അനുമതി മുഖ്യമന്ത്രിക്ക് മാത്രം; 17 മന്ത്രിമാർക്ക് തൽക്കാലം അനുമതിയില്ല
ന്യൂദല്‍ഹി: പ്രളയക്കെടുതികള്‍ പരിഹരിക്കാനുള്ള ധനസമാഹരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിസഭാംഗങ്ങളും നൂറ്റമ്പതോളം ഉദ്യോഗസ്ഥരും നടത്താനിരുന്ന വിദേശ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വിലക്ക്. സംസ്ഥാനത്തിന്റെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി മാത്രം തല്ക്കാലം വിദേശ സന്ദര്‍ശനത്തിന് പോയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.
മുഖ്യമന്ത്രിയും 17 മന്ത്രിമാരും നൂറ്റമ്പതോളം ഉദ്യോഗസ്ഥരും കൂട്ടമായി വിദേശത്തേക്ക് പോകുന്നത് അസാധാരണമായ സ്ഥിതിവിശേഷമായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കാണുന്നത്. മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് വിലക്കില്ലെന്നും നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്.
ഈ മാസം 18നാണ് അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനനാനുമതി ചോദിച്ചിരുന്നത്. ഇത് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ മലയാളി സംഘടനകളുടെ യോഗത്തിലും മറ്റും പിണറായി പങ്കെടുക്കും. എന്നാല്‍ സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികളുമായി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രിക്ക് അനുമതിയില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താം. എന്നാല്‍ ധനസമാഹരണം സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ വിദേശകാര്യമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലവിലെ നയത്തിന് വിരുദ്ധമായ നടപടികളുണ്ടാവരുതെന്നാണ് പ്രധാന നിര്‍ദേശം. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം വാങ്ങില്ലെന്ന നിലപാടാണ് ഇന്ത്യക്ക് ഉള്ളത്.
വിദേശരാജ്യങ്ങളിലെ വിവിധ സംഘടനകളുടെ ക്ഷണം അനുസരിച്ചാണ് മന്ത്രിമാര്‍ വിദേശയാത്രാ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ വിദേശകാര്യമന്ത്രാലയം എംബസികള്‍ വഴി അന്വേഷിച്ചപ്പോള്‍ തട്ടിക്കൂട്ട് സംഘടനകളും വഴിപാട് അപേക്ഷയുമാണെന്ന് തിരിച്ചറിഞ്ഞു. നയതന്ത്ര പരിരക്ഷയോടെ വിദേശ സന്ദര്‍ശനത്തിനുള്ള ആവശ്യം നിഷേധിക്കപ്പെടാന്‍ ഇതാണ് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: