കൊല്ലം: ആചാരസംരക്ഷണത്തിന് അണിമുറിയാതെ ആയിരങ്ങള്‍. ഭക്തകോടികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നടത്തുന്ന മഹായജ്ഞത്തില്‍ പങ്കാളികളാകാന്‍ പ്രാര്ഥനാപൂര്വമെത്തിയത് രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പഭക്തരുടെ കൂട്ടായ്മ.
എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ നാലാം ദിവസത്തെ പ്രയാണം കൊല്ലം മാടന്നടയില് നിന്നാണ് ഇന്നലെ ആരംഭിച്ചത്. യാത്രയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അധ്യക്ഷനുമായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസസാംസ്കാരിക പൈതൃകങ്ങളെ തച്ചുടയ്ക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാന്‍ ചിലര്‍ കാണിക്കുന്ന അമിത വ്യഗ്രതയ്ക്കെതിരെ ഹൈന്ദവ സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളെ തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ ശ്രമിക്കുന്നു. രാഷ്ട്രീയത്തിന്റെയും ജാതിയുടെയും വേര്‍തിരിവുകള്‍ ഇല്ലാതെ ഹൈന്ദവശക്തി ഒരുമിച്ചാല്‍ ഇവരെ തൂത്തെറിയാന്‍ കഴിയും. പിന്നാക്ക പട്ടിക വിഭാഗങ്ങള്‍ ഹിന്ദുക്കള്‍ അല്ലെന്ന പ്രചാരണം ശക്തിപ്പെടുന്നു. ഈ പ്രചാരണം നടത്തുന്നവര്‍ അവരുടെ സര്‍ട്ടിഫിക്കറ്റിലെ ഹിന്ദുവെന്ന പദം വെട്ടിക്കളഞ്ഞ് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കണമെന്ന് നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ വിഴുപ്പുഭാണ്ഡമായി മാറാതെ ഭാരത സംസ്കാരത്തെ സംരക്ഷിക്കാനുള്ള പൊന്നാപുരം കോട്ടയായി പിന്നോക്ക പട്ടിക വിഭാഗങ്ങള്‍ മാറണം. ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് ഉറച്ച് പറയണം. എല്ലാവരും അത് അംഗീകരിക്കുകയും വേണം. മാനവികതയുടെ മുഖമുള്ള ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമാകാന്‍ എല്ലാവരും തയാറാവണം. അരാജകത്വം ആഗ്രഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ക്ഷേത്രം പിടിച്ചെടുക്കുന്നത് ക്ഷേത്രാചാരങ്ങളെ മാനിക്കാനല്ല. മറിച്ച് സ്വത്ത് വകകള്‍ കൊള്ളയടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര നയിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ അഡ്വ. പി.എസ്. ശ്രീധരന് പിള്ള യോഗത്തെ അഭിസംബോധന ചെയ്തു. ജനമുന്നേറ്റത്തിന്റെ മുന്നില്‍ ഒരു ധിക്കാരിക്കും തല ഉയര്ത്തിനില്ക്കാനാകില്ലെന്ന താക്കീതായി മാറിയ യാത്ര കൊല്ലത്തെ രാജവീഥികളിലൂടെ വൈകിട്ട് ചാത്തന്നൂരില്‍ സമാപിച്ചു.
കെജി മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: