ഹൈദരാബാദ്: അടിയുടെ പൂരം തീര്‍ത്ത് ഓപ്പണര്‍ പൃഥ്വി ഷാ കുറിച്ച അര്‍ധ സെഞ്ചുറിയും അജയ്യരായി അജിങ്ക്യ രഹാനെയും ഋഷഭ് പന്തും തീര്‍ത്ത അര്‍ധ ശതകങ്ങളും ഇന്ത്യയെ ശക്തമായ നിലയിലേക്ക് നയിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് 308 റണ്‍സ് എടുത്തു. വിന്‍ഡീസിന്റെ സ്കോറിനൊപ്പം (311) എത്താന്‍ ഇനി മൂന്ന് റണ്‍സ് മാത്രം മതി.
സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഋഷഭ് പന്തും (85) രഹാനെയും (75) കീഴടങ്ങാതെ നില്‍ക്കുകയാണ്. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ 146 റണ്‍സ് നേടിക്കഴിഞ്ഞു. നേരത്തെ ചെയ്സിന്റെ സെഞ്ചുറിയില്‍ (106) വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്ങ്സ് 311 റണ്‍സിലവസാനിച്ചു.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച പതിനെട്ടുകാരന് പൃഥ്വി ഷാ ഇന്നലെ ശൈലി മാറ്റി. ട്വന്റി 20 യിലേതുപോലെ അടിച്ചു തകര്‍ത്ത ഈ പയ്യന് 53 പന്തില്‍ 70 റണ്‍സ് നേടി ഇന്ത്യക്ക് ഒന്നാന്തരം തുടക്കം നല്കി. പതിനൊന്ന് ഫോറും ഒരു സിക്സറും ഈ പയ്യന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നുപോയി.
അതേസമയം ഷായ്ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്ത കെ.എല്‍. രാഹുല്‍ വീണ്ടും പരാജയപ്പെട്ടു. ഇരുപത്തിയഞ്ച് പന്ത് നേരിട്ട രാഹുലിന് നാല് റണ്‍സേ നേടാനായുള്ളൂ. വിന്‍ഡീസ് ക്യാപ്റ്റന്‍ ഹോള്‍ഡറിന്റെ പന്തില്‍ രാഹുലിന്റെ വിക്കറ്റ് ഇളകിയാടി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 61 റണ്‍സ്.
തുടര്‍ന്ന് 37 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് പൃഥ്വി ഷായും പുറത്തായി. വാരികാന്റെ പന്തില്‍ ഹെറ്റ്മെയര്‍ പിടികൂടി. മൂന്നാമനായി ക്രീസിലെത്തിയ പൂജാരയ്ക്ക് നിലയുറപ്പിക്കാനായില്ല. പത്ത് റണ്‍സുമായി പൂജാര കളിക്കളം വിട്ടു. അതേസമയം നാലാം നമ്പറിലെത്തിയ നായകന് കോഹ്ലി പൊരുതി നിന്നു. അര്‍ധ സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ കോഹ്ലി വീണു. 78 പന്ത് നേരിട്ട കോഹ്ലി അഞ്ച് ബൗണ്ടറിയിടിച്ചു.
കോഹ്ലിക്കു ശേഷമെത്തിയ ഋഷഭ് പന്ത് രഹാനെക്കൊപ്പം പൊരുതി നില്‍ക്കുകയാണ്. ഋഷഭ് പന്ത് 120 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സറും അടക്കം 85 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. രഹാനെ 174 പന്തില്‍ ആറു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 75 റണ്‍സുമായി ക്രീസിലുണ്ട്.
സ്കോര്‍ബോര്‍ഡ്: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്ങ്സ് 311.
ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: കെ.എല്‍. രാഹുല്‍ ബി ഹോള്‍ഡര്‍ 4, പി.പി. ഷാ സി ഹെറ്റ്മെയര്‍ ബി വാരിക്കാന്‍ 70, സി.എ. പൂജാര സി ഹാമില്ട്ടണ് ബി ഗബ്രീല് 10, വി. കോഹ് ലി എല്‍ബിഡബ്ളീയു ബി ഹോള്‍ഡര്‍ 45, എ.എം.രഹാനെ നോട്ടൗട്ട് 75, ആര്.ആര്. പന്ത് നോട്ടൗട്ട് 85, എക്സ്ട്രാസ് 19, ആകെ നാല് വിക്കറ്റിന് 308.
വിക്കറ്റ് വീഴ്ച: 1-61, 2-98, 3-102, 4-162.
ബൗളിങ്ങ്: എസ്.ടി. ഗബ്രീല് 13-1-73-1, ഹോള്‍ഡര്‍ 14-2-45-2,വാരിക്കാന്‍ 24-4-76-1, ആര്.എല്‍.ചെയ്സ് 9-1-22-0, ഡി.ബിഷു 19-4-72-0, ബ്രാത്ത്വെയ്റ്റ് 2-0-6-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: