ഹൈദരാബാദ്: രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി. 10 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ടെസ്റ്റുപോലെ രണ്ടാം ടെസ്റ്റും മൂന്നുദിനം കൊണ്ട് ഇന്ത്യ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 72 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 16.1 ഓവറില്‍ 75 റണ്‍സെടുത്ത് ജയം കണ്ടു. 45 പന്തില്‍ 33 റണ്‍സുമായി പൃഥ്വി ഷായും 53 പന്തില്‍ 33 റണ്‍സുമായി കെ.എല്‍ രാഹുലും പുറത്താകാതെ നിന്നു.
രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 272 റണ്‍സിനും ജയിച്ചിരുന്നു. അഞ്ചു മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും.
സ്കോര്‍ ചുരുക്കത്തില്‍: വെസ്റ്റ് ഇന്‍ഡീസ്- 311, 127, ഇന്ത്യ- 367, 75/0.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും നേടിയ ഓപ്പണര്‍ പൃഥ്വി ഷായാണ് പരമ്പരയുടെ താരം. രണ്ടിന്നിങ്സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്. കരിയറില്‍ ആദ്യമായാണ് ടെസ്റ്റില്‍ ഉമേഷ് യാദവ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസ് ബൗളറാണ് ഉമേഷ് യാദവ്. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍.
ഒന്നാം ഇന്നിങ്സില്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ പൃഥ്വി ഷാ (70), ഋഷഭ് പന്ത് (92), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (80) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തിനു മാറ്റു കൂട്ടി. രണ്ടാം ഇന്നിങ്സിലും 92 റണ്‍സുമായി പുറത്തായ ഋഷഭ് പന്തിന്റെ സെഞ്ചുറി നഷ്ടമാണ് മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നിരാശ. രാജ്കോട്ട് ടെസ്റ്റിലും പന്ത് 92ല്‍ പുറത്തായിരുന്നു. രഹാനെയും അര്‍ഹിച്ച സെഞ്ചുറിയാണ് ഒരു നിമിഷത്തെ അശ്രദ്ധയില്‍ നഷ്ടമാക്കിയത്.
നേരത്തെ, നാലിന് 308 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 367 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇന്നു മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഷാനന് ഗബ്രിയേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്സിലാണ് ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ വിന്‍ഡീസ് ബൗളറാണ് ഹോള്‍ഡര്‍. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍ (രണ്ടു തവണ) എന്നിവരാണ് മുന്‍ഗാമികള്‍. 31 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് നേടുന്നതില്‍ തിരിച്ചടിയായത്. അവസാന വിക്കറ്റില്‍ അശ്വിന്-ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. അശ്വിന് 35 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. പന്ത്, രഹാനെ എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ (പൂജ്യം), കുല്‍ദീപ് യാദവ് (ആറ്), ഉമേഷ് യാദവ് (രണ്ട്), രവിചന്ദ്രന്‍ അശ്വിന് എന്നിവരാണ് ഇന്നു പുറത്തായത്. പരിക്കുമൂലം പന്തെറിയാതിരുന്ന ഷാര്‍ദുല്‍ താക്കൂര്‍, ബാറ്റിങ്ങിനിറങ്ങി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കെതിരെ 56 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച വിന്‍ഡീസ്, 127 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ ഉമേഷ് യാദവാണ് രണ്ടാം ഇന്നിങ്സിലും വിന്‍ഡീസിന്റെ അന്തകനായത്. 12.1 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് ഉമേഷ് നാലു വിക്കറ്റെടുത്തത്. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്വയ്റ്റിനെ പുറത്താക്കി ഉമേഷ് യാദവ് വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. അധികം വൈകാതെ റണ്ണൊന്നുമെടുക്കാതിരുന്ന പവലിനെ അശ്വിനും മടക്കി. 38 റണ്‍സെടുത്ത സുനില്‍ ആംബ്രിസാണ് രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ് ഹോപ്പ് (28), റോസ്റ്റണ്‍ ചേസ് (ആറ്), ഷെയ്ന് ഡൗറിച്ച് (പൂജ്യം), ജേസണ്‍ ഹോള്‍ഡര്‍ (19), ജോമല്‍ വാരികന്‍ (ഏഴ്), ഷാനന് ഗബ്രിയേല്‍ (ഒന്ന്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിങ്സില്‍ മറ്റു വിന്‍ഡീസ് താരങ്ങളുടെ പ്രകടനം. ദേവേന്ദ്ര ബിഷൂ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഉമേഷ് യാദവിനു പുറമെ രവീന്ദ്ര ജഡേജ മൂന്നും അശ്വിന് രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: