കോഴിക്കോട്: ശബരിമല ക്ഷേത്രത്തെയും ക്ഷേത്രവിശ്വാസങ്ങളെയും തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന്. ആര്‍എസ്എസ് സേവാവിഭാഗത്തിന് കീഴില്‍ കോഴിക്കോട് കോവൂരില്‍ ആരംഭിച്ച ശ്രീ ശങ്കരവിദ്യാര്ത്ഥി മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലക്കെതിരായി വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ വേറൊരു ഭാഗമായി ഇതിനെ കാണാം. ശബരിമലക്ഷേത്രം മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനാണ് അവിടെയുള്ളത്. വിശ്വാസപ്രകാരം യുവതികള്‍ക്ക് അവിടെ പ്രവേശിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനെ സ്ത്രീ വിവേചനമെന്നോ ലിംഗസമത്വനിഷേധമെന്നോ പറയാനാവില്ല.
ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. അതിനെതിരായ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. അയ്യപ്പവിശ്വാസികളായ, ക്ഷേത്രവിശ്വാസികളായ ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരുമാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്, അദ്ദേഹം പറഞ്ഞു.
വിദ്യാര്ഥിമന്ദിരം പ്രസിഡന്റ് എം. ശ്രീകുമാര്‍ അധ്യക്ഷനായി. കെ.കെ. മനോഹരന്, സി. ഗണേഷ് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആര്‍എസ്എസ് പ്രാന്തസേവാപ്രമുഖ് ആ. വിനോദ്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, സഹകാര്‍ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. മനോഹരന്, രവി കോവൂര്‍, കെ.എം. അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: