കേസരി
ഞാന്‍ പോസിറ്റീവ് ആയ കാര്യങ്ങളേ എഴുതാറുള്ളു. കഥയിലോ നോവലിലോ അശ്ലീലം എഴുതാറേയില്ല. മനുഷ്യനെ അശാന്തിയിലേക്കു നയിക്കുന്ന ഒരു വാചകം പോലും ഈ കൃതികളില്‍ ഇല്ല. നെഗറ്റീവ് രചനകള്‍ക്ക് ഇതിന്റെ എത്രയോ ഇരട്ടി ശക്തിയുണ്ട്. അതിനോട് മത്സരിക്കാന്‍ ശുദ്ധ രചനകള്‍ക്ക് കഴിയില്ല. ഇളനീര് വിറ്റ് കോടീശ്വരനായ ചരിത്രമില്ല. ഇളനീര് വില്പ്പനക്കാരന് ആരോടും മത്സരബുദ്ധിയും ഉണ്ടാവില്ല. ഹാര്‍ട്ടറ്റാക്കു വന്ന് വിശ്രമിക്കുന്ന വ്യക്തി ധന്യമീജീവിതം വായിച്ചാല്‍ ആയുസ്സ് നീണ്ടു എന്നുവരാം. ചില കൃതികള്‍ വായിച്ചാല്‍ ഉടനെ തന്നെ ചാവും. നന്മ തിന്മകള് വേര്‍തിരിച്ചറിയുന്നവര്‍ ഇന്നും ഉണ്ട്. സമ്യക് വീക്ഷണമുള്ള ഒരു വ്യക്തിക്ക് കിട്ടുന്ന അംഗീകാരം മാത്രമേ എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയുകയുള്ളു. അശ്ലീലവും അക്രമവും കുത്തിനിറച്ച കൃതികളെഴുതി സ്തുതിപാഠകരെ സൃഷ്ടിച്ചാല്‍ ഗുണമുണ്ടാകും. വേറിട്ടു നില്‍ക്കാനാണ് എനിക്കിഷ്ടം. ഞാന്‍ ഏകാകിയാണ്.
(അക്ഷരകലയുടെ അനശ്വര ഗാഥകള്‍
പി.ആര്. നാഥന്- അഭിമുഖം
പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്
– കേസരി)
മഹിളാചന്ദ്രിക
കേരളത്തിലെ നൃത്ത രൂപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ലാസ്യസമ്പ്രദായമാണ് മോഹിനിയാട്ടം. മോഹിപ്പിക്കുന്നവളാണ് മോഹിനി. മോഹിനിയുടെ നൃത്തം എന്ന അര്‍ഥത്തിലാണ് മോഹിനിയാട്ടം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുനാളിന്റെ ബാലരാമഭരതത്തില്‍ മോഹിനീ നടനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
ലോകത്തിന്റെ മനം കവരുന്ന ക്ലാസിക് നൃത്തരൂപമായി മോഹിനിയാട്ടം എത്തിയതിനു പിന്നില്‍ നിരവധി പേരുടെ സംഭാവനകളുണ്ട്. എടുത്തുപറയേണ്ടത് സ്വാതി തിരുനാളിന്റെ പങ്കാണ്. സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വൈവിധ്യമാര്‍ന്ന ഗാന സാഹിത്യം നല്‍കിയും അവതരണത്തില്‍ വ്യവസ്ഥാപിതത്വം വരുത്തിയും ഈ കലാരൂപത്തെ മോഹനമാക്കുന്നതില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി. കേരള കലാമണ്ഡലവും മഹാകവി വള്ളത്തോളും നടത്തിയ പ്രയത്നങ്ങള്‍ മോഹിനിയാട്ടത്തിന് പുതിയ ഉണര്‍വുണ്ടാക്കി. ശ്രേഷ്ഠ നര്ത്തകികളുടെ സമര്‍പ്പിത സംഭാവനകള്‍ ഭരതനാട്യം പോലുള്ള ഭാരതീയ നൃത്തങ്ങള്‍ക്കൊപ്പം മോഹിനിയാട്ടത്തെ ലോകശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍ പങ്കുവഹിച്ചു. ഇന്ത്യയുടെ ക്ലാസിക് ഭൂപടത്തില്‍ മോഹിനിയാട്ടത്തെ പ്രതിഷ്ഠിക്കുന്നതില്‍ ഡോ. കനകറെലെയുടെ സംഭാവന മുന്പില് നില്ക്കുന്നു.
(ഡോ. സുനന്ദ നായര്‍: മോഹിനിയാട്ടത്തിന്റെ ആഗോള അംബാസഡര്‍- ശ്രീകുമാര്‍ പി
– മഹിളാ ചന്ദ്രിക)
മലയാളം
മുസ്ലിങ്ങളുടെ നമസ്കാരത്തിന് പള്ളി കൂടിയേ തീരൂ എന്നില്ല എന്ന കോടതി നിരീക്ഷണം തെറ്റാണെന്ന വാദവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ നമസ്കാരം വീട്ടിലോ പള്ളിയിലോ വെളിയിലോ എവിടെവെച്ചുമാകാമെന്നുപറയുന്നത് കോടതിയല്ല. നൂറ്റാണ്ടുകളായി മുസ്ലിം പണ്ഡിതര്‍ ആവര്‍ത്തിച്ചുപോരുന്ന കാര്യമാണത്. ഒത്തുചേര്‍ന്നുള്ള പ്രാര്‍ഥന(ഇീിഴൃലഴമശേീി) ഇസ്ലാമിന്റെ അവിഭാജ്യഭാഗമാണെന്നു ചില സംഘടനകള്‍ എടുത്തുകാട്ടുന്നു. സമുദായത്തിലെ പാതി വരുന്ന സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം അനുവദിക്കാത്തവര്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ഥനയെക്കുറിച്ച് സംസാരിക്കുന്നതിലെ കാപട്യം വേറെന്തുണ്ട്?
(മൂന്നു വിധിന്യായങ്ങള്‍, ഭിന്നപ്രതികരണങ്ങള്‍-ഹമീദ് ചേന്നമംഗലൂര്‍
– സമകാലിക മലയാളം)
മാധ്യമം
രാക്കിഘടിയിലെ ഹാരപ്പന്‍ സൈറ്റ് പാകിസ്താനിലെ മോഹഞ്ചോദാരോ സൈറ്റിനേക്കാള്‍ ഇരട്ടിയോളം വലുതാണെന്ന് ആദ്യമേ പറയട്ടെ. ഇന്ന് കണ്ടെത്തിയ ഹാരപ്പന്‍ സൈറ്റുകളില്‍ ഏറ്റവും വലുതാണ് രാക്കിഘടിയിലേത്. ഉദ്ഖനന പ്രവൃത്തികളില്‍ എനിക്ക് ആദ്യം പരിശീലനം കിട്ടുന്നത് മഹാരാഷ്ട്രയിലെ ഇനാംഗാവിലാണ്. അവിടെ 15 വര്‍ഷമായി ഉദ്ഖനന പ്രവൃത്തികള്‍ നടന്നുവരുകയായിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഞാന്‍ ആ സൈറ്റില്‍ പരിശീലനം നേടാനായി എത്തി. അവിടെ നിന്ന് മികച്ച പരിശീലനമാണ് എനിക്ക് കിട്ടിയത്. ആ അനുഭവം ഉദ്ഖനനങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു. അങ്ങനെയാണ് ആര്‍ക്കിയോളജിയും ഉദ്ഖനനവുമൊക്കെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ജീവിതത്തില്‍ സ്ഥാനം പിടിക്കുന്നത്. പൗരാണികമായ ഒരു സൈറ്റില്‍ ഉദ്ഖനനം നടത്തി ഡാറ്റകള്‍ ശേഖരിക്കാന്‍ ശാസ്ത്രീയമായ രീതികള്‍, കൃത്യമായ വഴികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതെന്താണെന്ന് ഇനാംഗാവിലെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചു.
(ഹാരപ്പന്‍ ജനത തദ്ദേശീയര്‍; ആര്യരുമല്ല, ദ്രാവിഡരുമല്ല- ഡോ. വസന്ത് ഷിന്‍ഡെ- അഭിമുഖം വി. മുസഫര്‍ അഹമ്മദ് -മാധ്യമം ആഴ്ചപ്പതിപ്പ്)
ഭാഷാപോഷിണി
പത്തു നാ ല്‍പ്പതു കൊല്ലമായി ഉറച്ചുപോയ ശീലങ്ങള്‍ മലയാളി കാര്‍ട്ടൂണിസ്റ്റ് കൊണ്ടുനടക്കുന്നു. അലസതകൊണ്ടല്ല, അവിഘ്നം തുടരുന്ന അനുകൂല സാഹചര്യം കൊണ്ട്. കാര്‍ട്ടൂണ്‍ സൗഹൃദകേരളം സൃഷ്ടിച്ചത് അസ്ഥിര രാഷ്ട്രീയം ആണ്; അനുകൂല കാലാവസ്ഥ നിലനിര്‍ത്തിയത് മുന്നണി രാഷ്ട്രീയവും. കേരളപ്പിറവിക്കു മുമ്പുള്ള ഏഴു വര്‍ഷങ്ങളില്‍ തിരു-കൊച്ചി അഞ്ചു മുഖ്യമന്ത്രിമാരെ കണ്ടു. അധികാരം ഇരുമ്പുലക്ക അല്ല എന്ന അടിസ്ഥാന ബോധത്തോടെയാണ് സംസ്ഥാനം പിറന്നുവീണത്. ഇതിലും നല്ല തുടക്കം എവിടെ കിട്ടാന്‍? ആദ്യ ഇഎംഎസ് മന്ത്രിസഭ അല്പായുസ്സായി. പിന്നങ്ങോട്ടു കാല് നൂറ്റാണ്ടുകാലത്തേക്ക് രാഷ്ട്രീയക്കാരും കാര്‍ട്ടൂണിസ്റ്റുകളും വിശ്രമിച്ചിട്ടില്ല. കക്ഷി മാറലും കാലുമാറലും വിഷയമാക്കി വരച്ച കാര്‍ട്ടൂണുകളില്‍ കിടപ്പറ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. അവസരവാദപരമായ അധികാര രാഷ്ട്രീയം ചിത്രീകരിക്കപ്പെട്ടത് അധാര്‍മികമായ ജാരവൃത്തി ആയിട്ടാണ്. സ്ത്രീ പ്രാതിനിധ്യം നിഷേധിക്കുന്ന പുരുഷരാഷ്ട്രീയം നടികളെ കിട്ടാത്തകാലത്തെ നാടകങ്ങളിലെപ്പോലെ സ്ത്രീവേഷങ്ങള് കെട്ടിയാടുന്നു.
(നൂറു തികയുമ്പോള്‍ കാലാവസ്ഥാവ്യതിയാനം?
– ഇ.പി. ഉണ്ണി- ഭാഷാപോഷിണി)
ചന്ദ്രിക
കലോല്‍സവ വേദികളുടെ പരിമിതികളിലേക്ക് ഒതുക്കുന്നതിനായി ഉണ്ടാക്കിയ ചിട്ടകളും നിയമങ്ങളും അതനുസരിച്ച് പരുവപ്പെടുത്തിയതും കൂടുതല്‍ ഏകസ്വഭാവമുള്ളതുമാണ് ഇന്ന് കാണുന്ന ഒപ്പനയെന്ന കലാരൂപം. യഥാര്‍ഥത്തില്‍, മറ്റെല്ലാ മാപ്പിള കലകളെയും പോലെ മാപ്പിള സമൂഹത്തിന്റെ ജിവിതത്തിന്റെ ഭാഗമായിരുന്നു ഒപ്പനയും. വീടുകളില്‍ നടക്കുന്ന വിവാഹം, കാതുകുത്ത്, ചേലാകര്‍മ്മം, ചെറിയ കുട്ടികളുടെ പിറപ്പ്, മുടികളയല്‍ തുടങ്ങി എല്ലാ വിശേഷങ്ങള്‍ക്കും ഒപ്പന അരങ്ങേറിയിരുന്നു. ഓരോ ചടങ്ങിനനുസരിച്ചും പാട്ടിനും അവതരണത്തിനും വ്യത്യാസവും അവയ്ക്കുണ്ടായിരുന്നു. മാവേലിയെ വരവേല്‍ക്കുന്ന ഒപ്പനപ്പാട്ടൊക്കെ ഈ വൈവിധ്യവല്‍ക്കരണ ലക്ഷ്യത്തോടെയുള്ളതാണ്. ഒരുദാഹരണം:
”മാവേലിക്ക് വരവേല്‍പ്പിന്നായി മലയാള
മൊരുങ്ങിനിന്നേ- ഒരുങ്ങി നിന്നേ
മാളോര്‍ക്കുള്ളിലാമോദത്തിന്‍ നറുമലരുകള്‍
വിരിഞ്ഞിടുന്നേ- വിരിഞ്ഞിടുന്നേ”
കോല്‍ക്കളിയില്‍ കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റിന്റെയും, അധഃസ്ഥിത വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍ പ്രചാരത്തിലുള്ള സമാന കലാരൂപങ്ങളുടെയും അംശങ്ങള്‍ നല്ല തോതില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. അവയിലേക്ക് ഇസ്ലാമിക ആശയങ്ങളുള്ള ഗാനങ്ങളും വേഷവും ചേര്‍ത്ത് പുതിയ താളങ്ങല്‍ നല്കി വികസിപ്പിച്ചെടുത്തതാണ് ഈ കലാരൂപം.
(മതസൗഹാര്‍ദ്ദം മാപ്പിളകലകളില്‍
– ബഷീര്‍ ചുങ്കത്തറ- ചന്ദ്രിക ആഴ്ചപ്പതിപ്പ്)
പൂര്‍ണോദയ
ഇന്ത്യ എന്ന രാഷ്ട്രവും സമൂഹവും എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച് ഗാന്ധിജിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ”സത്യത്തിലും അഹിംസയിലും അടിയുറച്ച് സമൃദ്ധവും സന്തുഷ്ടവും സ്വയം പൂര്‍ണവുമായ ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തെയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.
ഒരു ഗ്രാമവും മുഖ്യാവശ്യങ്ങള്‍ക്കുവേണ്ടി സാധാരണഗതിയില്‍ മറ്റാരേയും ആശ്രയിക്കുകയില്ല. ആശ്രയം ആവശ്യമായി വന്നാല്‍ തന്നെ അത് പരസ്പരാശ്രയമായിരിക്കും. പരസ്പര സഹായ സഹകരണങ്ങളിലേര്‍പ്പെടുന്ന പൂര്‍ണ റിപ്പബ്ലിക്കായിരിക്കും ഗ്രാമങ്ങള്‍. അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധമായിരിക്കും. കഴിയുന്നിടത്തോളം എല്ലാ പ്രവര്‍ത്തനങ്ങളും സഹകരണാടിസ്ഥാനത്തിലായിരിക്കും നടത്തുക. ഇന്നുള്ളതുപോലെ അയിത്താചരണമോ ജാതികളോ അവിടെ കാണുകയില്ല. അഹിംസ ഗ്രാമീണരുടെ വിശ്വാസപ്രമാണമായിരിക്കും. ഓരോ ഗ്രാമവും പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നടത്തത്തക്ക വിധം സ്വയം പര്യാപ്തമായിരിക്കും”. ഗാന്ധിയന്‍ ആശയങ്ങളും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളും ബോധപൂര്‍വമോ അല്ലാതെയോ, രാജ്യത്തങ്ങോളമിങ്ങോളം അതിവേഗം അംഗീകരിക്കപ്പെട്ടു.
(ഗാന്ധി നടന്ന ഇന്ത്യ-ശബീബ് കൈപ്പുറം
-പൂര്‍ണോദയ മാസിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: