ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി. അയ്യപ്പധര്മസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ നടത്തിയ നാമജപയാത്രയില്‍ ദല്‍ഹിയിലെയും സമീപത്തുള്ള മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും അയ്യപ്പ ഭക്തര്‍ അണിനിരന്നു. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ രാജ നാമജപയാത്ര ഉദ്ഘാടനം ചെയ്തു.
അയ്യപ്പഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്ന് കേരളവര്‍മ രാജ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രപതിയും അയ്യപ്പഭക്തര്‍ക്ക് വേണ്ടി ഇടപെടണം. ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളുണ്ടെന്നും അതാതിടത്തെ ആചാരങ്ങള്‍ക്ക് ലംഘനമുണ്ടാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് പ്രതിഷേധിക്കാനാണെന്ന് സി.വി. ആനന്ദബോസ് കുറ്റപ്പെടുത്തി.
ക്ഷേത്രത്തില്‍ പോകേണ്ടത് ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായല്ല. ക്ഷേത്രം ആത്യന്തികമായി വിശ്വാസികളുടേത് മാത്രമാണ്. നമ്മുടെ അമ്മമാര്‍ക്ക് തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. അവരെ തെരുവില്‍ നിന്ന് മോചിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ധര്‍മസംരക്ഷണത്തിനായി അതാതു സമയത്ത് അക്ഷൗഹിണികള്‍ അണിനിരക്കാറുണ്ടെന്നും അയ്യപ്പന്റെ സൈന്യമാണ് ആചാര സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെന്നും ആനന്ദബോസ് പറഞ്ഞു.
അയ്യപ്പധര്മസംരക്ഷണ സമിതി അധ്യക്ഷന്‍ എം.കെ.ജി. പിള്ള സ്വാഗതം ആശംസിച്ച ചടങ്ങില്‍ സമിതി കോര്‍ഡിനേറ്റര്‍ ബാബു പണിക്കര്‍, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, അഡ്വ. ഉഷാ നന്ദിനി, ആര്.ആര്. നായര്‍, നവോദയം അധ്യക്ഷന്‍ ബാലകൃഷ്ണന്, പി.കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജാതി-മത-രാഷ്ട്രീയ-ഭാഷാ ഭേദമെന്യേ ആയിരങ്ങളാണ് ജന്തര്‍മന്ദറിലെ പ്രതിഷേധവേദിയില്‍ തടിച്ചു കൂടിയത്. ദല്‍ഹിക്ക് പുറമേ ജയ്പൂര്‍, ജലന്ധര്‍, ലുധിയാന, ഹരിയാനയിലെ സമീപ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും ജന്തര്‍മന്ദറിലെത്തി.
വിശ്വകര്‍മസഭ, എസ്എന്‍ഡിപി, എന്‍എസ്എസ്, ദല്‍ഹി മലയാളി അസോസിയേഷന്, ഗായത്രി, നവോദയം, ബാലഗോകുലം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പ ധര്‍മ സംരക്ഷണ സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് ആചാരങ്ങള്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരുകളെ ബോധ്യപ്പെടുത്താനാണ് സമിതിയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: