പീരുമേട്: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയിട്ട് 123 വര്‍ഷം പൂര്‍ത്തിയായി. തമിഴ്നാട്ടിലെ കര്‍ഷകരും വ്യാപാരികളും ചേര്‍ന്ന് കഴിഞ്ഞദിവസം ഇത് ആഘോഷിച്ചു. 1895 ഒക്ടോബര്‍ 10ന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്.
കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തമിഴ്നാടിന് ഇത് പുതുജീവന്‍ പകര്‍ന്ന് നല്കി. അതിന് സഹായകമായത് മുല്ലപ്പെരിയാറിന്റെ ശില്പി എന്നറിയപ്പെടുന്ന കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രവര്‍ത്തനങ്ങളും. കുമ്മായവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നൂറ്റാണ്ടിലധികം ആയുസ്സുള്ള ഒരു ജലാശയം ഇദ്ദേഹം രൂപകല്‍പ്പന ചെയ്തു പ്രാവര്‍ത്തികമാക്കി.
മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാര്യക്ഷമായി വിനിയോഗിച്ചതിനെ തുടര്‍ന്നാണ് തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകള്‍ സമ്പല്‍സമൃദ്ധമായത്. ഇന്ന് തമിഴ്നാടിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലും ഈ ജില്ലകള്‍ തന്നെയാണ്.
കനാല്മാര്ഗം 125 കിലോമീറ്ററിലധികം ദൂരത്തിലെത്തുന്ന വെള്ളം ഉപയോഗിച്ച് രണ്ടിടങ്ങളിലാണ് തമിഴ്നാട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
ശിവഗിരി മലയില്‍ നിന്ന് ഉത്ഭവിച്ച് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാര്‍ നദിയെ അണകെട്ടി തടഞ്ഞ് വഴിതിരിച്ചു വിട്ട് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ എത്തിക്കാന്‍ പദ്ധതി തയാറാക്കിയതായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പെന്നിക്വിക്ക് ആസൂത്രണം ചെയ്തു. സാങ്കേതിക വിദ്യകള്‍ ശൈശവത്തിലായിരുന്ന അക്കാലത്ത് തികച്ചും അപ്രായോഗികമായിരുന്നിട്ടും പെന്നിക്വിക്ക് വിജയിച്ചു. മൂന്ന് തവണ ഇവിടെ അണകെട്ടിയിട്ടും അത് വെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയി. പിന്നീട് നാട്ടിലെ സ്വന്തം സ്ഥലം വിറ്റ പണമുപയോഗിച്ചാണ് പെന്നിക്വിക്ക് ഡാം പൂര്‍ത്തിയാക്കിയത്.
1886ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. 43 ലക്ഷമായിരുന്നു നിര്‍മാണ ചിലവ്. മുല്ലപ്പെരിയാര്‍ എന്നും തമിഴ്നാടിന് കരുത്താകുമ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഭീതി ഒഴിയുന്നില്ല.
ഇത്രയേറെ പഴക്കമുള്ള ഡാമിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ പഠനമെങ്കിലും നടത്താന്‍ തയാറാകണമെന്നാണ് പെരിയാര്‍ തീരദേശവാസികളുടെ ആവശ്യം. സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ പിടിപ്പുകേടാണ് ഇതിന് കാരണമായത്. നിലവില്‍ 134 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: