കൊച്ചി: ചാലക്കുടിയില്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎംകവര്‍ച്ച നടത്തിയ പ്രതികള്‍ സെക്കന്ദരാബാദില്‍ എത്തിയതായി സൂചന. തൃശൂരില്‍ നിന്നും രക്ഷപ്പെട്ട ഏഴ് അംഗ എടിഎം കവര്‍ച്ചാ സംഘം സെക്കന്ദരാബാദില്‍ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചത്. സെക്കന്ദരാബാദിലെ മാര്‍ക്കറ്റില്‍ കവര്‍ച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ ചിത്രങ്ങള്‍ സെക്കന്ദരാബാദ് പോലീസ് കേരള പോലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്. സെക്കന്ദരാബാദ് പോലീസ് കൈമാറിയ ദൃശ്യങ്ങളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
അതേസമയം എടിഎമ്മുകളിലെ മോഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. മൂന്ന് സിഐമാരടങ്ങുന്ന സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. എടിഎമ്മുകളിലെ മോഷണത്തിനു പിന്നില്‍ ഇതര സംസ്ഥാനത്തു നിന്നുള്ള പ്രൊഫഷണല്‍ സംഘമാണെന്ന് സൂചന. ഇവര്‍ ചാലക്കുടിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം സംസ്ഥാനം വിട്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിച്ചു. മോഷ്ടാക്കള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സംശയമുണ്ടെങ്കിലും ഇതുസംബന്ധിച്ച സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിച്ചത്. ഇരുമ്പനം എസ്ബിഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷവും കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് 10.6 ലക്ഷവുമാണ് കവര്‍ന്നത്. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കോട്ടയം, കളമശേരി എന്നിവിടങ്ങളിലെ എടിഎമ്മുകളിലും മോഷണ ശ്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: