ആറ്റിങ്ങല്‍: വിശ്വാസിസമൂഹത്തിന്റെ ഹൃദയത്തില്‍ തൊട്ടുകളിക്കരുതെന്ന് താക്കീതിന്റെ രൂപത്തില്‍ത്തന്നെ സര്‍ക്കാരിനോട് പറയേണ്ടിവരികയാണെന്നും ശബരിമലയുടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസിയെന്ന നിലയില്‍ അവസാനനിമിഷം വരെ പോരാടുമെന്നും സുരേഷ്ഗോപി എംപി.
ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന ചെയര്‍മാനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമലസംരക്ഷണയാത്രയുടെ ജില്ലയിലെ യാത്ര ആലംകോട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്ഗോപി.
ആചാരാനുഷ്ഠാനങ്ങളുടെ നൈരന്തര്യം ഉറപ്പുവരുത്താന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. ബിജെപി സവര്‍ണരുടെ പാര്ട്ടിയാണെന്നുള്പ്പെടെ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ച് ജനപിന്തുണ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ജാഥാക്യാപ്റ്റന് പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.
ഭിന്നിപ്പിച്ച് ഭരിക്കാനും മുതലെടുക്കാനുമുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മക്കയില്‍ 23 ലക്ഷവും വത്തിക്കാനില്‍ 40 ലക്ഷവും തീര്‍ഥാടകരെത്തിയെന്നാണ് കണക്കുകള്‍. അതേസമയം ശബരിമലയിലെത്തിയത് 5.14 കോടി ഭക്തരാണ്.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രത്തെ തകര്‍ക്കാന്‍ നടത്തുന്ന ഒരുശ്രമവും അനുവദിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: