തിരുവനന്തപുരം: എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയുടെ സമാപനം ഇന്ന്. രാവിലെ 10.30ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറു എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തില്‍ 17ന് വൈകിട്ട് പത്തനംതിട്ട ടൗണില്‍ വിശ്വാസി സംഗമം നടക്കും. ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നേതൃത്വം നല്‍കും. തുടര്‍ന്ന് ബിജെപി വിശ്വാസികള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയെടുക്കല്‍ നടക്കും.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം ശബരിമലയിലേക്കില്ലെന്ന് പറഞ്ഞ തൃപ്തി ദേശായി ഇപ്പോള്‍ വരുമെന്ന് പ്രഖ്യാപിച്ചത്. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ മറ്റാരുടെയോ പ്രേരണയുണ്ട്. പ്രശ്നങ്ങളുണ്ടാക്കി നാമജപയാത്രയില്‍ പങ്കെടുത്തവരെ പ്രതികളാക്കാനുള്ള നീക്കമുണ്ട്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് നാലു പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തുമായി വിനിയോഗിക്കും.
ഭക്തജനങ്ങളുടെ നേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിത യുദ്ധമാണ് നടത്തുന്നത്. ദേവസ്വം കമ്മീഷണറായി ഹിന്ദു ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ബോര്‍ഡിന്റെ അവകാശത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ ബിജെപി അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കും. ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്താനാവില്ല. 1965ല്‍ ആര്. ശങ്കര്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ പാസാക്കിയ നിയമത്തിലെ ഉപവകുപ്പ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്നതാണ്. ആ നിയമമാണ് സുപ്രീംകോടതി റദ്ദാക്കിയത്. അത് മറികടക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. ഇല്ലെങ്കില്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ കക്ഷിയല്ലാത്തതിനാല്‍ സംസ്ഥാന വിഷയത്തില്‍ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം കൈവരിക്കാനായി. ഒരിടത്ത് ജയിക്കുകയും ആറിടത്ത് രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളിലെല്ലാം ബിജെപി മുമ്പ് മൂന്നാംസ്ഥാനത്തായിരുന്നു. രാജ്യത്ത് എല്ലായിടത്തും നേരിട്ട തിരിച്ചടി കേരളത്തിലും കോണ്‍ഗ്രസ് നേരിടാന്‍ പോവുകയാണ്. ഒരു കാര്യത്തിലും വ്യക്തമായ ധാരണ എടുക്കാനാകാതെ ഒറ്റപ്പെട്ട് ഒരു ഓര്‍മയായി കോണ്‍ഗ്രസ് മാറുകയാണെന്നും എം.എസ്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: