ആലപ്പുഴ: കമ്മ്യൂണിസ്റ്റ് കുടുംബങ്ങളില്‍ നിന്ന് പോലും സ്ത്രീകള്‍ അടക്കമുള്ളവര്‍ ശരണമന്ത്രങ്ങളുമായി തെരുവിലിറങ്ങുന്ന സാഹചര്യത്തില്‍ അയ്യപ്പവിശ്വാസികള്‍ക്കെതിരെ അടവുനയവുമായി സിപിഎം രംഗത്തിറങ്ങി. ഒരുഭാഗത്ത് വിശ്വാസങ്ങളെ അവഹേളിക്കുകയും മറുഭാഗത്ത് വിവിധ സമുദായ നേതാക്കളെ പ്രീണിപ്പിച്ച് സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തെ മറികടക്കുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ സിപിഎമ്മിന്റേത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടില്‍ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ സന്ദര്‍ശിക്കുന്നതും സിപിഎം എക്കാലവും തള്ളി പറഞ്ഞിരുന്ന നായര്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ സേവനങ്ങളെ വാഴ്ത്തി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതും ഈ അടവ് നയത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
ആദ്യഘട്ടങ്ങളില്‍ നാമജപഘോഷയാത്രകളുമായി സഹകരിക്കരുതെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം പാര്‍ട്ടി അനുഭാവികളെയും, പാര്‍ട്ടി കുടുംബങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങിയതോടെ നേതൃത്വം ധര്‍മ്മസങ്കടത്തിലായി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ കുടുംബാംഗങ്ങളെ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
എസ്എന്‍ഡിപി യോഗം, കെപിഎംഎസ്, ധീവരസഭ, വിശ്വകര്‍മ്മസഭ ഉള്‍പ്പടെയുള്ള പിന്നാക്ക സമുദായസംഘടനകളിലെ അണികളില്‍ വ്യാജപ്രചാരണം നടത്തി സര്‍ക്കാരിന് അനുകൂലമാക്കാനുള്ള പരിശ്രമങ്ങളും ഫലം ചെയ്തില്ല. നാമജപഘോഷയാത്രകളിലടക്കം എസ്എന്‍ഡിപി യോഗത്തിന്റെ താലൂക്ക് യൂണിയന് നേതാക്കളും ശാഖാ ഭാരവാഹികളും സജീവമാണ്. കാലങ്ങളായി സിപിഎമ്മിനൊപ്പം പരസ്യമായി നിലകൊണ്ടവര്‍ പോലും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പടെ ജനാധിപത്യ മഹിളാ അസോസിയേഷന് നടത്തിയ സമ്മേളനങ്ങളില്‍ പങ്കാളിത്തം തീരെ കുറഞ്ഞതും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ നാമജപഘോഷയാത്രകള്‍ നടത്തുന്നതിന് തങ്ങള്‍ എതിരല്ലെന്നും, സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രധാന സംഘാടക സ്ഥാനത്ത് നിന്ന് മാറ്റി സഹകരിക്കണമെന്നുമാണ് പല പ്രദേശങ്ങളിലും സിപിഎം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണച്ചവര്‍ പോലും ഇടതുപക്ഷത്തെ പരസ്യമായി തള്ളി പറയുന്ന സ്ഥിതിവിശേഷമാണുള്ളത്. മുഴുവന്‍ മത, സാമുദായിക സംഘടനകളെയും തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സമര്‍ഥമായി പയറ്റി വിജയിപ്പിച്ചത്. ഈ തന്ത്രം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലടക്കം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കും ശബരിമല വിഷയം തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: