വിളപ്പില്‍: കാഴ്ചയില്ലാത്തവരും കാഴ്ചവൈകല്യമുള്ളവരും വിജയങ്ങളെ ഘോഷിക്കാനുള്ള ദിനമാണ് ലോക വെള്ളച്ചൂരല്‍(കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന വെളുത്ത വടി) ദിനം (വൈറ്റ് കെയ്ന്‍ ഡേ). ഈ ദിനത്തില്‍ അഭിവാദ്യമര്പ്പിക്കേണ്ട ഒരു അധ്യാപികയുണ്ട് കേരളത്തില്‍. അന്ധത എന്ന വിധിക്കുമേല്‍ വിജയം നേടിയ ബേബി ഗിരിജ. കാഴ്ചയുള്ളവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് ഒരു ഇരുട്ടിന്റെ ഭാഷയില്‍ പകര്‍ത്തെഴുത്ത് നടത്തിയ ജന്മനാ അന്ധയായ ഇവര്‍ വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ അധ്യാപികയാണ്.
ഗിരിജയ്ക്ക് നന്നായറിയാം വായിക്കാന്‍ കഴിയാത്തവരുടെ വേദന. ഇത് മനസിലാക്കി ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം പകരാന്‍ ടീച്ചര്‍ എഴുതിക്കൂട്ടിയത് 54 പുസ്തകങ്ങള്‍. എല്ലാം ബ്രെയില്‍ ലിപിയില്‍. ഈ പുസ്തകങ്ങള്‍ സ്കൂളില്‍ സൂക്ഷിക്കാന്‍ ഒരു ലൈബ്രറിയും നിര്‍മിച്ചു നല്കി ഗിരിജ ടീച്ചര്‍. ഒരു പക്ഷേ രാജ്യത്ത് ഇത്തരമൊരു ലൈബ്രറി നടാടെ.
2007ലാണ് ഗിരിജ ഈ പ്രയത്നം ആരംഭിച്ചത്. പിന്നീടിങ്ങോട്ട് വിശ്രമിച്ചിട്ടേയില്ല. കാഴ്ചയില്ലാത്തവര്‍ക്ക് അക്ഷരങ്ങളെ തൊട്ടറിയാനൊരു ശ്രമം. സ്കൂളിലെ പ്രധാന അധ്യാപകനായ തുളസീധരന്‍ ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടു വെച്ചത്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഏറെ സ്നേഹിക്കുന്ന ടീച്ചര്‍ക്ക് ഇതിലൂടെ സ്വപ്ന സാക്ഷാത്കാരം.
31 വാള്യങ്ങളുള്ള ഐതിഹ്യമാല, 15 വാള്യങ്ങളുള്ള ബാലരാമായണം, അറബിക്കഥകള്‍, ഒരു കുടയും കുഞ്ഞുപെങ്ങളും… ഇപ്പോള്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകളുടെ പണിപ്പുരയിലാണ് ഗിരിജ. അഗ്നിച്ചിറകുകളുടെ 300 പേജുകള്‍ എഴുതിക്കഴിഞ്ഞു. 100 പേജുകള്‍ കൂടിയായാല്‍ പുസ്തകം റെഡി; കാഴ്ചയില്ലാത്തവര്‍ക്ക് പ്രകാശം പരത്തുന്ന മറ്റൊരു പുസ്തകം കൂടി.
എത്ര ചെറിയ പുസ്തകമായാലും ബ്രെയില്‍ ലിപിയിലേക്ക് മാറ്റുമ്പോള്‍ വലുപ്പം കൂടും. എഴുതാന്‍ തുടങ്ങിയപ്പോള്‍ പേപ്പറുകളെക്കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നു ടീച്ചര്‍ക്ക്. നല്ല വിലയാണ് പേപ്പറിന്. പക്ഷേ, ഓരോ തവണ പേപ്പര്‍ തീരുമ്പോഴും ആരെങ്കിലുമൊക്കെ വാങ്ങിനല്‍കും. അതുകൊണ്ട് പേപ്പറില്ലെന്ന കാരണത്താല്‍ ഇതുവരെ എഴുത്ത് നിന്നിട്ടില്ല. കാഴ്ചയുള്ള ആരെങ്കിലും വായിച്ചു കൊടുക്കും. എഴുത്തും പ്രൂഫ് റീഡിംഗുമൊക്കെ ടീച്ചര്‍ തന്നെ ചെയ്യും. സ്കൂളിലെ ജീവനക്കാരി ഓമനയും കൂട്ടുകാരി അജിത അശോകനും സഹായിക്കും.
അധ്യാപനത്തിന്റെ ഇടവേളകളില്‍ സ്കൂളിലിരുന്നും തിരികെയെത്തിയാല്‍ ഹോസ്റ്റല്‍ മുറിയിലിരുന്നുമാണ് എഴുത്ത്. കഴിയുന്നത്ര പുസ്തകങ്ങള്‍ ഇത്തരത്തില്‍ മാറ്റിയെഴുതണം എന്നാണ് ആഗ്രഹമെന്ന് ഗിരിജ.
കൊല്ലം പറവൂര്‍ സ്വദേശിയാണ് ബേബിഗിരിജ. ഇപ്പോള്‍ പത്തുവര്‍ഷമായി തലസ്ഥാനത്തെ ഒരു വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലാണ് താമസം. പുസ്തകങ്ങളും അക്ഷരങ്ങളും കൂട്ടിനുണ്ടെങ്കിലും ജീവിതത്തില്‍ ഒറ്റയ്ക്കാണ്. വിവാഹം കഴിച്ചിട്ടില്ല. 2014ല്‍ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങിയ ടീച്ചര്‍ അടുത്ത തലമുറയ്ക്ക് തന്റെ ജീവിതം തന്നെയാണ് പുസ്തകമാക്കി നല്‍കുന്നത്.
മറ്റ് പുസ്തകങ്ങള്‍ക്ക് ഗ്രന്ഥശാലയുള്ളതുപോലെ അന്ധര്‍ക്കായി ബ്രെയില്‍ ലിപിയിലെഴുതിയ പുസ്തക ശേഖരം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണം, അതാണ് ഗിരിജ ടീച്ചറിന്റെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: