ആലപ്പുഴ: സിപിഎമ്മിനെ തകര്‍ക്കാന്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ശ്രമിച്ചെന്ന ആരോപണവുമായി പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവും ധനമന്ത്രിയുമായ തോമസ് ഐസക്ക്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഐ ഉള്‍പ്പടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കെതിരെ ഐസക്ക് ആഞ്ഞടിക്കുന്നത്.
മുന്‍പ് ക്രീമിലെയര്‍ വിവാദം ഉയര്‍ന്നപ്പോള്‍ പിന്നാക്ക സംവരണത്തില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു പാര്‍ട്ടി നിലപാട്. ആ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് സിപിഎം പിന്നാക്ക സംവരണത്തിനെതിരാണ് എന്നു പ്രചരിപ്പിക്കാനാണ് ഇടതുമുന്നണിയിലെ സഖ്യകക്ഷികളടക്കം ശ്രമിച്ചത്. ജാതിവികാരം ഇളക്കിവിട്ട് സിപിഎമ്മിന്റെ ബഹുജനാടിത്തറ തകര്‍ത്തുകളയാന്‍ പാര്‍ട്ടി നിലപാടിനെ ആയുധമാക്കാമെന്നാണ് പലരും കരുതിയതെന്നും ഐസക്ക് വിമര്‍ശിക്കുന്നു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1995 ആഗസ്റ്റ് 31ന് നടന്ന സംവരണബില്ലിന്റെ ചര്‍ച്ച വായിച്ചു നോക്കിയാല്‍ എന്തുമാത്രം എതിര്‍പ്പാണ് സിപിഎം അന്ന് നിയമസഭയില്‍ നേരിട്ടത് എന്നു മനസ്സിലാകും. സിപിഎം ഒരുവശത്തും എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികളും യുഡിഎഫും മറുവശത്തും നിന്നുമാണ് ഏറ്റുമുട്ടിയത്. പക്ഷേ, നിലപാടില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടുപോകാന്‍ ഒരിക്കലും സിപിഎം തയാറായിട്ടില്ല. കേരളത്തിലെ ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടും പാര്‍ട്ടിയുടെ ബഹുജന പിന്തുണയ്ക്ക് ഒരു പോറലുപോലും ഏറ്റില്ലെന്നും ഐസക്ക് പറയുന്നു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ളവരെ പിന്നാക്കക്കാരെന്നും, മുന്നാക്കക്കാരെന്നും പറഞ്ഞ് തമ്മിലടിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ജാതി സംവരണത്തെയല്ല, സാമ്പത്തിക സംവരണത്തെയാണ് തങ്ങള്‍ എക്കാലവും അംഗീകരിക്കുന്നതെന്ന് ഐസക്ക് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: